മദ്യപാനം കുറയ്ക്കാൻ മനുഷ്യരിൽ 'ചിപ്പ്' ഘടിപ്പിക്കും; പുതിയ ചികിത്സാരീതിയുമായി ചൈന

മദ്യപാനം കുറയ്ക്കാൻ മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ച ചികിത്സ ആരംഭിച്ച് ചൈന. അഞ്ച് മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയിൽ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്. ഏപ്രിൽ 12ന് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ഹോസ്പിറ്റലിൽ വച്ചായിരുന്നു അപൂർവ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞാൽ അഞ്ച് മാസം വരെ വ്യക്തികളിൽ മദ്യാസക്തി നിയന്ത്രിക്കാൻ ഈ ചിപ്പിന് കഴിയുമെന്നാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഹാവോ വെയ് പറയുന്നത്. യുഎൻ ഇന്റർനാഷണൽ നാർക്കോട്ടിക് കൺട്രോൾ ബോർഡിന്റെ മുൻ വൈസ് പ്രസിഡന്റാണ് ഹാവോ വെയ്. ശരീരത്തിൽ ഘടിപ്പിച്ച് കഴിഞ്ഞാൽ ചിപ്പ് നാൽട്രെക്സോൺ പുറത്തുവിടും. ഇതാണ് മദ്യത്തിന്റെ ആസക്തി കുറയ്ക്കാൻ സഹായിക്കുന്നത്. മദ്യാസക്തി ചികിത്സിക്കാൻ നാൽട്രെക്സോൺ സാധാരണ ഉപയോഗിക്കാറുണ്ട്.

ശസ്ത്രക്രിയയ്ക്ക് വിധേയനായ 36കാരൻ കഴിഞ്ഞ 15 വർഷമായി സ്ഥിരം മദ്യപാനിയായിരുന്നു. എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് മുമ്പ് ഒരു കുപ്പി മദ്യം കുടിക്കുന്ന ഇയാൾ ബോധം നഷ്ടപ്പെടുന്നത് വരെ മദ്യപാനം തുടരുകയും ചെയ്തിരുന്നു. ഇതുകൂടാതെ മദ്യപിച്ച് കഴിഞ്ഞാൽ അക്രമാസക്തമായ പെരുമാറ്റവും കാണിച്ചിരുന്നു. മദ്യം കിട്ടാത്ത സമയങ്ങളിൽ ആശങ്ക വല്ലാതെ വർധിക്കുമായിരുന്നെന്നും ഇയാൾ പറയുന്നു.

മദ്യപാനം നിയന്ത്രിക്കാനായി ഘടിപ്പിച്ച ചിപ്പ് ഉപയോഗിച്ച് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിയോക്സിയാങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. മദ്യപാനം നിർത്താൻ ഉപയോഗിക്കുന്ന മരുന്നാണ് നാൽട്രെക്സോൺ. മദ്യാസക്തിക്ക് കാരണമാകുന്ന തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവർത്തനത്തെ തടയുകയാണ് ഈ നാൽട്രെക്സോൺ ചെയ്യുന്നത്.

2018-ൽ മദ്യത്തിന് അടിമപ്പെട്ട് മരിക്കുന്നവരുടെ എണ്ണത്തിൽ ചൈന, ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 2017ൽ ചൈനയിൽ 6.5 ദശലക്ഷം പുരുഷന്മാരും 59,000 സ്ത്രീകളുമാണ് മദ്യപാനവുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം മരണപ്പെട്ടതായി ലാൻസെറ്റ് മെഡിക്കൽ ജേർണൽ റിപ്പോർട്ട് ചെയ്തത്. കൂടാതെ 45 നും 59 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ മദ്യത്തിന് അടിമപ്പെടുന്നതായും കണ്ടെത്തി.