സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതിയെന്നും പറഞ്ഞു. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോസ് ഏഞ്ചൽസിലുള്ളയാൾ ഈ മാസം പെൻഷൻ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മകൻ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെൻഷൻ അയോഗ്യത പറയുന്നതിൽ അർത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. അർഹരായവർക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
Read more
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും. മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും. ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അർഹരായ ആളുകൾ പുറത്ത് നിൽക്കുന്നു. അനർഹരായവർ പട്ടികയിലുണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.







