റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് മീതെ ഡ്രോണുകൾ വർഷിച്ച് യുക്രൈൻ. തിങ്കളാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡസൻ കണക്കിന് ഡ്രോൺ തകർത്തതിന് പിന്നാലെയാണ് വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളങ്ങൾ അടച്ചത്.
59 ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാനിൻ ടെലഗ്രാമിലൂടെ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുറൽ മേഖലയിലെ വിമാനത്താവളങ്ങളും റഷ്യ താൽക്കാലികമായി അടച്ചിരുന്നു. ഞായറാഴ്ച രാത്രി റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയ്ക്ക് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടുകയും 28 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read more
റഷ്യൻ സേനയ്ക്ക് ഇന്ധനം വിതരണം ചെയ്തിരുന്ന ഓയിൽ ഡിപ്പോയ്ക്കും ഇന്ധന സംവിധാനങ്ങൾക്കും നേരെയായിരുന്നു യുക്രൈന്റെ ഡ്രോൺ ആക്രമണം. യുക്രൈൻ അതിർത്തിയിൽനിന്ന് ഏകദേശം 2000 കിലോമീറ്റർ അപ്പുറമുള്ള റഷ്യയിലെ യുറൽ മേഖലയിലുള്ള ത്യുമെനിൽ സ്ഥിതിചെയ്യുന്ന എണ്ണ റിഫൈനറിക്ക് നേരെയും യുക്രൈൻ ആക്രമണം ഉണ്ടായി. റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള എണ്ണ സംസ്കരണ പ്ലാൻ്റുകളിൽ ഒന്നിനുനേരെയാണ് ആക്രമണം ഉണ്ടായത്.







