വേര്‍പിരിയാനാവില്ല മരണത്തിലും' , ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍

ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായി, സന്തോഷവും, ദുഃഖവും, മഴയും,വെയിലും എല്ലാം ഒരുമിച്ച് അനുഭവിച്ചു. 88 കാരനായ നാരായണ്‍ ലാവഡെയ്ക്കും 78 കാരി ഐരാവതിക്കും ഒന്നും ചെയ്യാനില്ല, ഇനിയൊന്ന് സുഖമായി മരിക്കണം. ജീവിതത്തില്‍ എപ്പോഴും തുണയ്ക്ക് തുണയായി നിന്നവര്‍ മരിക്കുമ്പോഴും അങ്ങനെതന്നെ വേണമെന്ന ആഗ്രഹത്തിലാണ് നാരായണനും ഐരാവതിയും ദയാവധത്തിന് അനുമതിയുമായി രാഷ്ട്രപതിക്ക് കത്തയിച്ചിരിക്കുന്നത്.

വളരെ ആസ്വദിച്ചാണ് ജീവിച്ചത്. ഭൂമിയില്‍ ജീവിച്ചതുകൊണ്ട് ഇനിയൊന്നും ചെയ്യാനില്ല, വെറുതെ ഇങ്ങനെ ജീവിച്ച് നാട്ടിലെ പരിമിത വിഭവങ്ങളുടെ പങ്ക് പറ്റാന്‍ ആഗ്രഹിക്കുന്നില്ല. മാറാരോഗങ്ങളൊന്നുമില്ലാത്തതിനാല്‍ പെട്ടെന്നൊരു മരണത്തിന് സാധ്യതയുമില്ല. സ്വാഭാവിക മരണമാണെങ്കില്‍ ഇരുവരെയും ഒരുമിച്ച് തേടിയെത്തുകയില്ല. ഒരാള്‍ മരിക്കുമ്പോള്‍ ഒരാള്‍ തനിച്ചാവും.അത് സഹിക്കാന്‍ കഴിയില്ല.ഒരുമിച്ചുതന്നെ പോകണം. അതിന് അങ്ങ് കനിയണം – രാഷ്ട്രപതിയോട് ഈ വൃദ്ധ ദമ്പതികള്‍ക്ക് ആകെയുള്ള അപേക്ഷയാണ് ഇത്.

മഹാരാഷ്ട്ര ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു നാരായണ്‍. സകൂള്‍ പ്രിന്‍സിപ്പലായിരിക്കെ ഔദ്യോഗിക ജീവിത്തില്‍ നിന്ന് വിരമിച്ചതാണ് ഭാര്യ ഐരാവതി. ദക്ഷിണ മുംബൈയിലെ ഒറ്റമുറി വീട്ടിലാണ് വര്‍ഷങ്ങളായി ഇവര്‍ താമസം. ഒരുമിച്ചുള്ള മരണം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല .വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തില്‍ ദയാവധത്തിന്റെ സാധ്യതകളും നിയമവശങ്ങളും മനസ്സിലാക്കിയുള്ള തീരുമാനം. മക്കളില്ലാത്തതിനാല്‍ കിടപ്പിലായാല്‍ മറ്റൊരാളെയോ ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരും.അതിലും നല്ലത് കുറച്ചെങ്കിലും ആരോഗ്യമുള്ളപ്പോള്‍ പോകുന്നതാണെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു.

ഇതിനിടെയിലാണ് ദയാവധത്തിന് സഹായിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ ഡിഗിനിറ്റസിനെകുറിച്ച് ഇവര്‍ അറിയുന്നത്. ഗുരുതരമായ ആരോഗ്യ,മാനസിക പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് ജീവിക്കാനാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ മരിക്കാന്‍ സഹായിക്കുന്ന സന്നദ്ധ സംഘടനയാണ് ഡിഗിനിറ്റസ്. എന്നാല്‍ ഒരുമിച്ച് മരിക്കണമെന്നുള്ള നാരായണിന്റെയും ഐരാവതിയുടെയും ആഗ്രഹത്തിന് അവിടെയും പ്രതിബദ്ധങ്ങളുണ്ടായി.

Read more

അവസാനശ്രമമെന്ന നിലയിലാണ് രാഷ്ട്രപതിക്ക് അപേക്ഷ ഇവര്‍ നല്‍കിയിരിക്കുന്നത്. പൗരന് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്.അതുപോലെ മരിക്കാനുള്ള അവകാശവും നല്‍കണമെന്നാണ് നാരായണ്‍ പറയുന്നത്. രാഷ്ട്രപതിക്കു കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും, മുന്‍ നിയമമന്ത്രി രാം ജത്മലാനിക്കും എല്ലാം കത്തയച്ച് കനിവുതേടി കാത്തിരിക്കുകയാണിവര്‍.