നിരോധിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് എന്തു ചെയ്തെന്നോ? അവയെല്ലാം തമിഴ്നാട്ടിലെ ഈ ജയിലിലുണ്ട്

നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നപ്പോള്‍ നമ്മള്‍ ചിന്തിച്ചിരിക്കും റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകള്‍ എന്തുചെയ്യുമെന്ന്? എന്നാല്‍ ആ ചോദ്യത്തിന് ഉത്തരമാണ് ഈ വാര്‍ത്ത.

തമിഴ്‌നട്ടിലെ പുഴല്‍ സെന്‍ട്രല്‍ പ്രിസണിലെ തടവുകാര്‍ സ്റ്റേഷനറി വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ച നോട്ടുകളില്‍ നിന്നാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് ഏജന്‍സികളിലേക്കുമുള്ള ഫയല്‍ ഉള്‍പ്പടെയുള്ള വസ്തുക്കളാണ് ഇപ്രകാരം നിരോധിച്ച നോട്ടുകള്‍ കൊണ്ട് ഉണ്ടാക്കുന്നത്. ജയിലില്‍ മികച്ച പരിശീലനം നേടിയ 30 ഓളം വരുന്ന തടവുകാരാണ് ഇത്തരത്തില്‍ സ്‌റ്റേഷനറി വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. കൈകൊണ്ട് തുന്നിയെടുക്കാന്‍ കഴിയുന്ന ഫയലുകളാണ് ഇവര്‍ പ്രധാനമായും നിര്‍മ്മിച്ചെടുക്കുന്നത്.

റിസര്‍വ്വ് ബാങ്കിന്റെ പ്രത്യേകാനുമതിയോടെയാണ് ഇവര്‍ക്ക് നിരോധിച്ച നോട്ടുകള്‍ ലഭ്യമാക്കുന്നത്. റിസര്‍വ്വ് ബാങ്കില്‍നിന്നും 70 ടണ്‍ നിരോധിച്ച നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ആദ്യഘട്ടത്തില്‍ ഒമ്പത് ടണ്ണോളമാണ് ഈ ജയിലിലേക്ക് സ്റ്റേഷനറി നിര്‍മ്മാണത്തിനായി കൊണ്ടുവരുന്നതെന്ന് തമിഴ്‌നാട് ജയില്‍ ഡിഐജി എ.മുരുകേശന്‍ പറയുന്നു.

Read more

ഇതില്‍ 1.5 ടണ്‍ കറന്‍സി ഉപയോഗിച്ചാണ് ഫയലുകള്‍ നിര്‍മ്മിക്കുന്നത്. 1000 രൂപാ നോട്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നതെന്ന് ഡിഐജി പറയുന്നു. നിരോധിച്ച നോട്ടുകള്‍ ആദ്യം പള്‍പ്പ് രൂപത്തിലാക്കുന്നു. പിന്നീട് മോള്‍ഡുകളിലൊഴിച്ചാണ് ഫയലുകള്‍ ഉണ്ടാക്കുന്നത്. എല്ലാ കാര്യങ്ങളും തടവുകാര്‍ തന്നെയാണ് ചെയ്യുന്നതെന്നും ജയില്‍ അധികൃതര്‍ പറയുന്നു.