അംബേദ്കറുടെ ആ പ്രവചനം ശരിയാവുമ്പോൾ രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മിലുള്ള അകലം കുറയുന്നു

രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിയുമായി ബന്ധപ്പെട്ട അവസാനഘട്ട നടപടികളിൽ ഒന്നായിരുന്നു ഭരണഘടനാ അസംബ്ലി രൂപീകരണം. 1950 ജനുവരി 26 -ന് ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന ലഭിച്ചു. ഇന്ത്യയിൽ വരാനിരിക്കുന്ന ഓരോ തലമുറയും ഈ ‘വിശുദ്ധ ഗ്രന്ഥ’ത്തിന് രാജ്യത്തിന്റെ പൂർവ്വികരോട് കടപ്പെട്ടിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങളെയും അതിന്റെ ധാർമ്മികതയെയും സംരക്ഷിക്കണം എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

എന്നിരുന്നാലും, രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ ഭരണഘടന മൂല്യങ്ങൾ പതുക്കെ തകർന്ന് കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. പാർലിമെന്റ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയെല്ലാം സമ്മർദ്ദത്തിലാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കാര്യങ്ങൾ തെറ്റായ ദിശയിലാണ് പോകുന്നത്. ഭരണഘടനാ ധാർമ്മികതയ്ക്കും അടിസ്ഥാന മാനുഷിക മൂല്യങ്ങൾക്കും വിരുദ്ധമായ പ്രത്യയശാസ്ത്രത്താൽ ആളുകൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. തൽഫലമായി, ജനങ്ങളാലുള്ള സർക്കാർ എന്ന ആശയം ജനങ്ങൾക്ക് മടുത്തു. പകരം ജനങ്ങൾക്ക് വേണ്ടി ഒരു സർക്കാർ എന്നതിനെ ആണ് അവർ പിന്തുണയ്ക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ഉള്ള സർക്കാരാണോ അല്ലയോ എന്നകാര്യത്തിൽ അവർ നിസ്സംഗരാണ്. “ജനങ്ങളുടെ സർക്കാരിനേക്കാൾ ജനങ്ങൾക്ക് വേണ്ടി ഒരു സർക്കാർ എന്ന ആശയത്തിന് മുൻഗണന നൽകാൻ ആളുകളെ പ്രേരിപ്പിക്കുന്ന, നമ്മുടെ പാതയിലുടനീളമുള്ള തിന്മകളെ തിരിച്ചറിയുന്നതിൽ വൈമനസ്യം കാണിക്കരുതെന്ന്” ഡോ. ബി.ആർ അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പിൽ നമ്മൾ ജാഗ്രത പാലിച്ചിട്ടുണ്ടോ?

നമ്മൾ വിട്ടുകളഞ്ഞ സംവാദം

ഇന്ന്, സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പരമാധികാരത്തിൽ അധിഷ്ഠിതമായ ഒരു പുതിയ ആശയത്തിന് കീഴ്പെട്ട് കൊണ്ടിരിക്കുകയാണ്. അതി-ദേശീയവാദം അടിസ്ഥാന മനുഷ്യാവകാശങ്ങളെയും പൗരന്മാരുടെ അന്തസ്സിനെയും, -പ്രത്യേകിച്ച് “അരികുവത്കപ്പെട്ടവർ”, “ന്യൂനപക്ഷങ്ങൾ” എന്നിവരുടെ- ചവിട്ടിമെതിക്കുന്നു. ഭരണഘടനയിൽ അധിഷ്ഠിതമായ തത്വങ്ങൾ നമ്മൾ മറന്നു പോകുകയാണ്. തൽഫലമായി ജനാധിപത്യ തത്വങ്ങൾക്ക് നിയമനിർമ്മാണ, ജുഡീഷ്യൽ, എക്സിക്യൂട്ടീവ് അധികാരങ്ങൾ പരിശോധിക്കാൻ സാധിക്കുന്നില്ല. അടിസ്ഥാനപരമായ ജനാധിപത്യ തത്വത്തിനോട് ആത്മാര്‍ത്ഥതയില്ലാത്ത രീതിയിലാണ് നിയമനിർമ്മാണ, ജുഡീഷ്യൽ, എക്സിക്യൂട്ടീവ് സംവിധാനങ്ങൾ പെരുമാറുന്നത്. ഇതിനുള്ള ഉദാഹരണങ്ങൾ എല്ലാ ദിവസവും സംഭവിക്കുകയും, ഓരോ ദിവസവും നമ്മൾ വായിക്കുകയും ചെയ്യുന്നു.

തങ്ങളുടെ അജണ്ട തെളിയിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രത്യയശാസ്ത്രപരമായ ചില വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചർച്ച ചെയ്യപ്പെടേണ്ട ഗുരുതരമായ വിഷയമാണ്. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് അതിന്റെ നയങ്ങളിലൂടെ മുന്നോട്ട് പോകാൻ കഴിയും. എന്നാൽ യഥാർത്ഥ പ്രശ്‌നങ്ങളെ അവഗണിക്കുന്ന തരത്തിൽ അതൊരു ഭ്രമമായി മാറുന്നത് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്.

മുത്തലാഖ് നിരോധന ബില്‍ കൊണ്ടു വരുന്നതിലൂടെയോ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലൂടെയോ മാത്രം ഭരണകക്ഷി തൃപ്തിയടയില്ല. ദാരിദ്ര്യം, സാമ്പത്തിക മാന്ദ്യം, വിദ്വേഷ കുറ്റകൃത്യങ്ങൾ, ജനസംഖ്യാ വർദ്ധന, കാർഷിക ദുരിതങ്ങൾ എന്നിവയെ കുറിച്ച് അവശ്യമായ ചർച്ചകൾ എവിടെ? എന്തുകൊണ്ട് ഈ വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നില്ല?

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനുള്ള സർക്കാരിന്റെ തന്ത്രം സംയുക്ത സംസ്ഥാന വ്യവസ്ഥിതിയോടുള്ള ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ്. ജമ്മു കശ്മീരിന്റെ വിഭജനം ഏറ്റവും അപലപനീയമാണ്. ഭൂരിപക്ഷമുള്ള ഏതൊരു സർക്കാരിനും സ്വാർത്ഥ താത്പര്യത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ രൂപപ്പെടുത്താൻ ഇത് വഴിയൊരുക്കുന്നില്ലേ?

ജുഡീഷ്യറി, പ്രത്യേകിച്ച് സുപ്രീം കോടതി, ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സൂക്ഷിപ്പുകാരനാണ്. എന്നാൽ പ്രശ്നം നിയമത്തിന്റെ അഭാവമല്ല, മറിച്ച് അത് നടപ്പിലാക്കുന്നതാണ്. ജമ്മു കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിയുടെ നീരസം, ജുഡീഷ്യറിയുടെ കടമ നിർവഹിക്കുന്നതിൽ നിന്നുള്ള പിൻവാങ്ങലിലേക്കു വിരൽ ചൂണ്ടുന്നു. എക്സിക്യൂട്ടീവിന്റെ നടപടികളുടെ ജുഡീഷ്യൽ അവലോകനം അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് ജുഡീഷ്യറി തന്നെ വാദിക്കുകയും “ഭരണഘടന പ്രകാരം അവലോകനം ചെയ്യാനാവാത്ത വിവേചനാധികാരങ്ങളൊന്നുമില്ല,” എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അധികാര പ്രയോഗങ്ങളുടെ നിയമസാധുതയെ കുറിച്ച് അന്വേഷിക്കേണ്ടത് ജുഡീഷ്യറിയുടെ കടമയാണ് എന്ന് വിവിധ വിധിന്യായങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും.

ഭരണഘടനയിലെ ആർട്ടിക്കിൾ 21, “ജീവന്റെ സംരക്ഷണവും വ്യക്തിസ്വാതന്ത്ര്യവും” സംബന്ധിച്ച്‌ ഉള്ളതാണ്. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ പൗരന്മാരുടെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ “നിയമം സ്ഥാപിച്ച നടപടിക്രമമനുസരിച്ച്” അല്ല. എല്ലാത്തിനും ന്യായീകരണമായി, 1973- ലെ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ 144-ാം വകുപ്പ് ഈ രീതിയിൽ ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എന്നിട്ടും ജുഡീഷ്യറി എന്തുകൊണ്ടാണ് “കാതടപ്പിക്കുന്ന” നിശ്ശബ്ദത പാലിക്കുന്നത് ? കാരണം വ്യക്തമാണ്, ജുഡീഷ്യറിയും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ദൂരം കുറയുകയാണ്. നമ്മൾ പ്രതീക്ഷിക്കുന്നത് ജുഡീഷ്യറിയും രാഷ്ട്രീയ നേതാക്കളും തമ്മിൽ പാലിക്കപ്പെടേണ്ട അകലമാണ്, എന്നാൽ അതെവിടെ?

“ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും അത് മോശമായി മാറുമെന്ന് ഉറപ്പാണ്, കാരണം ഭരണഘടന പ്രാവർത്തികമാക്കാൻ നിയോഗിക്കപ്പെട്ടവരിൽ തീർച്ചയായും മോശം ആളുകൾ കാണും,” എന്ന് ബി.ആർ. അംബേദ്കർ പറഞ്ഞിട്ടുണ്ട്. “പുതുതായി ജനിച്ച ഈ ജനാധിപത്യം, അതിന്റെ ജനാധിപത്യ രൂപത്തിൽ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറാം. വാസ്തവത്തിൽ സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിമാറ്റത്തിനുള്ള സാധ്യത വളരെ വലുതാണ് ” അംബേദ്കറിന്റെ ശക്തമായ ഈ മുന്നറിയിപ്പിനെ ഭരണഘടനയുടെ സംരക്ഷകർ ആരും മുഖവിലയ്‌ക്കെടുത്ത മട്ടില്ല. 2019- ലെ തിരഞ്ഞെടുപ്പ് ഫലം അംബേദ്കറുടെ പ്രവചനം ശരിയായിരുന്നു എന്നതിന് തെളിവാണ്. ഖേദകരമെന്നു പറയട്ടെ, ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരെ ഇത് അലട്ടുന്നുണ്ടെന്ന് തോന്നുന്നില്ല. സർക്കാരിന് പരമാധികാരം നൽകുന്നതിൽ അവർ സംതൃപ്‌തരാണ്. ജനാധിപത്യം തീർച്ചയായും ജനപ്രിയതക്ക് വഴിമാറിയിരിക്കുന്നു.

(സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ദുഷ്യന്ത് ദാവെ. ഉയർന്ന വാണിജ്യ ഓഹരികൾ ഉൾപ്പെടുന്ന അദാനി ഗ്രൂപ്പിന്റെ കേസുകൾ സുപ്രീം കോടതി നടപടിക്രമങ്ങൾ ലംഘിച്ച് ഒരു പ്രത്യേക ബെഞ്ചിന് മുന്നിൽ ക്രമരഹിതമായി പട്ടികപ്പെടുത്തിയെന്ന് ആരോപിച്ച്, സുപ്രീം കോടതി ബാർ അസോസിയേഷൻ മുൻ അദ്ധ്യക്ഷൻ കൂടിയായ ദുഷ്യന്ത് ദാവെ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് കത്തയച്ചിരുന്നു. രാജ്യത്തെ ജുഡീഷ്യറിയും ജനാധിപത്യ സംവിധാനങ്ങളും നേരിടുന്ന വെല്ലുവിളികളെ അടിസ്ഥാനപ്പെടുത്തി ദുഷ്യന്ത് ദാവെ എഴുതി “ദി ഹിന്ദു” ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “ഡെമോക്രസി അണ്ടർ സീജ്” (Democracy under siege) എന്ന ഇംഗ്ലീഷ് ലേഖനത്തിന് തയ്യാറാക്കിയ മലയാള പരിഭാഷയാണിത്.)