'ഖത്തറിലെ പോലെ ഉത്സവം ഇന്ത്യയിലും നടക്കും, ആ ദിനം വിദൂരമല്ല'; ലോക കപ്പ് സ്വപ്‌നവുമായി പ്രധാനമന്ത്രി

ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോളിന് സമാനമായ ഒരു ഉത്സവം ആഘോഷിക്കുന്ന ദിനം വിദുരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ ഇന്നത്തെ ഖത്തറിലെ കളിയും കളിക്കളത്തിലെ വിദേശ ടീമുകളേയും നോക്കികാണുന്നുണ്ടാകാം. എന്നാല്‍ ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍, ഇന്ത്യയില്‍ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവര്‍ണ പതാകയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.

ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന ദിവസം തന്നെ ഞാന്‍ ഒരു ഫുട്ബോള്‍ മൈതാനത്ത് ഫുട്ബോള്‍ ആരാധകരെ അഭിസംബോധന ചെയ്യുന്നത് യാദൃശ്ചികമാണ്. ഒരു വശത്ത് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നു. മറുവശത്ത് ഒരു ഫുട്ബോള്‍ മൈതാനത്ത് നിന്ന് ഞങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.

Read more

ഫുട്ബോള്‍ ജ്വരം നമ്മെ എല്ലാവരേയും ബാധിച്ചിരിക്കുമ്പോള്‍ ഫുട്ബോള്‍ പദപ്രയോഗങ്ങളില്‍ എന്തുകൊണ്ട് സംസാരിച്ചുകൂടായെന്ന് ചോദിച്ച പ്രധാനമന്ത്രി മോദി ആരെങ്കിലും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് എതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുമെന്നും പറഞ്ഞു.