ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, കേരള ക്ലബിന് സംഭവിക്കുന്നത്

ആരാധകരെ ആശങ്കപ്പെടുത്തും വിധം കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുളള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. വിദേശ താരങ്ങളുടെ പ്രതിഫലം മൂന്നിലൊന്നായി ബ്ലാസ്റ്റേഴ്സ് കുറച്ചേയ്ക്കും എന്ന വാര്‍ത്തയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. ഇത് ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നതിന്റെ സൂചനയായാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

നേരത്തെ ബ്ലാസ്റ്റേഴ്സ് ചില താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും പ്രതിഫല കുടിശ്ശിക വരുത്തിയിരിക്കുകയാണ് എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. പേരു വെളിപ്പെടുത്താത്ത സ്റ്റാഫും താരങ്ങളുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരങ്ങള്‍ക്ക് ഇതില്‍ പരാതിയില്ലെന്നും ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നടക്കുന്നതിനാലുമാണ് വേതന കുടിശ്ശിക വന്നതെന്നുമായിരുന്നു ബ്ലാസ്റ്റേഴ്സ് ഇതിന് നല്‍കിയ വിശദീകരണം.

അതെസമയം വിദേശ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുമ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലവില്‍ ഭീഷണിയൊന്നുമില്ല. ഇന്ത്യന്‍ താരങ്ങള്‍ നിലവിലുളള പ്രതിഫലം തന്നെ കൊടുക്കാനാണ് മാനേജുമെന്റിന്റെ തീരുമാനം. ഇത് ജിങ്കനടക്കമുളള താരങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

അതെസമയം ബ്ലാസ്റ്റേ്‌ഴ്‌സിലേക്ക് പുതുതായി എത്തിയ സപാനിഷ് താരം തിരി പ്രതിഫലം കുറയ്ക്കുന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ തിരി ബ്ലാസ്റ്റേഴ്‌സ് വിട്ടേയ്ക്കും എന്ന സൂചനയാണ് പുറത്ത് വരുന്നത്. തിരിയില്‍ നിന്നും മാത്രം അല്ല ഓഗ്ബെച്ചേ, സിഡോ തുടങ്ങിയ വിദേശ താരങ്ങളോടും വേതനം കുറയ്ക്കാന്‍ ക്ലബ് ആവശ്യപ്പെട്ടു കഴിഞ്ഞു.

എന്നാല്‍ തിരിയില്‍ നിന്നും വ്യത്യസ്തമായി അവരെല്ലാം ഇക്കാര്യം അംഗീകരിച്ചെന്നാണ് സൂചന. ക്ലബ്ബിന്റെ മോശം ഘടനയില്‍ ഉള്ള നിലവിലെ പേയ്മെന്റ് കരാറുകളില്‍ പുതിയ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കുപിതനാണ് എന്നും വാര്‍ത്തകളുണ്ട്.