അവര്‍ മഞ്ഞപ്പടയുടെ പേരില്‍ പക വീട്ടി, പിന്നെ മാപ്പ് പറഞ്ഞ് തടിതപ്പി, തുറന്നടിച്ച് സി.കെ വിനീത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തെറ്റിദ്ധരിപ്പിച്ച് താന്‍ മഞ്ഞപ്പടയ്‌ക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചതായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീത്. മലയാള ടിവി കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുമായുള്ള തര്‍ക്കത്തെ കുറിച്ചുള്ള ഷൈജുവിന്റെ ചോദ്യത്തിനാണ് വിനീത് ഇക്കാര്യം പറഞ്ഞത്. “”ഫാന്‍സ് അബ്യുസ് ചെയ്യുന്ന സമയത്ത് അത് പാടില്ലെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ചെന്നയിന്‍ എഫ്.സി ക്ക് വേണ്ടി നാട്ടില്‍ കളിക്കാന്‍ എത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് എറണാകുളം വിംഗ് എന്നാണ് തോന്നുന്നു ഗ്രൂപ്പിന്റെ പേര്, ആ 19 മെംബേര്‍സ് മെമ്പേഴ്സുള്ള ഗ്രൂപ്പില്‍ നിന്നാണ് ആ വോയിസ് ക്ലിപ്പ് പുറത്തേക്ക് വന്നത്.

അവിടെ നിന്ന് അത് പല ഗ്രൂപ്പുകളിലേക്ക് പടര്‍ന്നു. ആ ഗ്രൂപ്പിലുള്ള 19 ആള്‍ക്കാര്‍ക്ക് എതിരെ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളു, അതെങ്ങനെയാണ് മൊത്തം മഞ്ഞപ്പടയ്ക്ക് എതിരായി മാറിയതെന്ന് എനിക്ക് അറിയില്ല. അതിന് ശേഷം അവര്‍ ക്ഷമ ചോദിച്ചു കത്ത് നല്‍കിയതോടെ കേസ് അവിടെ അവസാനിപ്പിച്ചു” വിനീത് പറയുന്നു.

പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയപ്പോള്‍ ഇത്തരം കാര്യങ്ങളോട് തല്ലു കൂടാന്‍ പോയിട്ടില്ല. ഇവിടെ നിന്നപ്പോള്‍ എന്റെ ടീമിന്റെ ഫാന്‍സ് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല എന്നതു കൊണ്ടാണ് ഞാന്‍ അങ്ങനെ പ്രതികരിച്ചത്. മഞ്ഞപ്പട നമ്പര്‍ വണ്‍ അല്ല എന്നത് മുമ്പൊരിക്കല്‍ ഒരു ഇന്റര്‍വ്യൂയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ വന്നത് രണ്ടായിരത്തിഅഞ്ഞൂറ് പേരാണ്. അതിനേക്കാള്‍ കൂടുതല്‍ കാണികളുള്ള സ്റ്റേഡിയങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലാണ് ഫുട്ബാള്‍ ഫാന്‍സ് ഉണ്ടാവുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഗ്യാലറിയിലുണ്ടാവുന്നവരാണ് യഥാര്‍ത്ഥ ഫുട്‌ബോള്‍ ഫാന്‍സ്. 60, 000 പേര്‍ കളികാണാന്‍ വന്നപ്പോള്‍ മഞ്ഞപ്പട നമ്പര്‍ 1 ആണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, അല്ലാതെ അവരെ ഞാന്‍ അടച്ചാക്ഷേപിച്ചിട്ടില്ല. പറയാനുള്ളത് എന്നും പറഞ്ഞു തന്നെയാണ് എന്റെ ശീലം” വിനീത് കൂട്ടിചേര്‍ത്തു.