ദിമിത്രി മസ്‌കരനാസിനോടുള്ള പ്രതികാരം കൂടിയാണ് യുവി അന്ന് വീട്ടിയത്

മാത്യൂസ് റെന്നി

വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയി. അതിന് ശേഷവും പല താരങ്ങളും ഒരു ഓവറില്‍ ആറു സിക്‌സറുകള്‍ പറത്തി. എന്നിട്ടും അത് ഒന്നും ഒരു ക്രിക്കറ്റ് ആരാധകനെയും ഹരം കൊള്ളിച്ചിരുന്നില്ല. അത് ഒന്നും ആന്‍ഡ്രൂ ഫ്‌ലിന്റോഫിന്റെ അഹങ്കാരത്തിന് സ്റ്റുവര്‍ട്ട് ബ്രോഡിനെ അതിര്‍ത്തിക്ക് അപ്പുറം ആറു തവണ പായിച്ച യുവിയേക്കാള്‍ മനോഹരമായിരുന്നില്ല.

2007 സെപ്റ്റംബര്‍ 19, സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം. ടോസ് നേടിയ മഹി ബാറ്റിംഗ് തെരെഞ്ഞെടുത്തു. സേവാഗും ഗംഭീറും തകര്‍ത്തടിച്ചു. ഉത്തപ്പാ വന്നപോലെ മടങ്ങി . ഗംഭീറിന്റെ സേവാഗിന്റെയും ഫിഫ്റ്റിയുടെ മികവില്‍ ഇന്ത്യ 16.4 ഓവറില്‍ 155/3.വന്ന പാടെ ഫോര്‍ അടിച്ച ആ ഇടകയ്യന്‍ ഒരു സൂചന നല്‍കി.

18 ആം ഓവര്‍ എറിഞ്ഞതിന് ശേഷം ഫ്‌ലിന്റോഫ് അയാള്‍ക്ക് നേരെ വിരല്‍ ചൂണ്ടി ഇങ്ങനെ പറഞ്ഞു. ‘I will cut your throat off.’ യുവി ആദ്യം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ഫ്‌ലിന്റോഫിനോട് ഇങ്ങനെ പറഞ്ഞു, ‘ You see this bat in my hand. You know where I am gonna hit you with this bat?’ ഒടുവില്‍ അമ്പയര്‍മാര്‍ ചേര്‍ന്നു രംഗം ശാന്തമാക്കുന്നു.

19 മത്തെ ഓവര്‍ എറിയാന്‍ സ്റ്റുവര്‍ട് ബ്രോഡ് എത്തുന്നു. തന്റെ ബാറ്റ് കൊണ്ട് തനിക്ക് എന്ത് സാധിക്കുമെന്ന് യുവി പിന്നീട് അങ്ങോട്ട് കാണിച്ചു കൊടുക്കുകയായിരുന്നു. ബ്രോഡിന്റെ ആദ്യം പന്ത് ചെന്ന് വീണത് ഡര്‍ബനും കടന്നു 103 മീറ്റര്‍ അകലെ. രണ്ടാം പന്തില്‍ തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടായാ ഫ്‌ലിക്കിലൂടെ ഒരിക്കല്‍ കൂടി പന്ത് നിലം തൊടാതെ ഗാലറിയിലെത്തി.

മൂന്നാം പന്ത് ലോങ് ഓഫീലൂടെ ഗാലറിയില്‍. നാലാം പന്തില്‍ ‘Around the wicket’ വന്ന ബ്രോഡ് ഒരിക്കല്‍ കൂടി പോയിന്റിലൂടെ ഗാലറിയിയിലേക്കെത്തി.അഞ്ചാമത്തെ പന്തിന് മുന്നേ ബ്രോഡിന് ക്യാപ്റ്റന്‍ കോളിങവുഡ് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. നിര്‍ദേശങ്ങളെല്ലാം വിഫലമാക്കികൊണ്ട് അഞ്ചാം പന്തും ഗാലറിയിലേക്ക്. ഇനി ഒരു പന്ത് മാത്രം ബാക്കി, ആയുധങ്ങളെല്ലാം എല്ലാം വെച്ചു കീഴടങ്ങിയ ബ്രോഡിന്റെ ആ പന്തും സിക്‌സര്‍ പറത്തി യുവി ചരിത്രം സൃഷ്ടിച്ചരിക്കുന്നു.

തന്റെ ബാറ്റ് കൊണ്ട് താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നിമിഷങ്ങള്‍ക്ക് മുമ്പേ ഫ്‌ലിന്റോഫിനോഡ് പറയുമ്പോള്‍ ഫ്‌ലിന്റോഫോ,ബ്രോഡോ ഇംഗ്ലണ്ട് ടീമോ പ്രതീക്ഷിച്ചു കാണുമോ അയാളുടെ ബാറ്റില്‍ നിന്ന് ഇങ്ങനെ ഒരു മറുപടിയുണ്ടാകുമെന്ന്. പണ്ട് തന്റെ ഓവറില്‍ അഞ്ചു സിക്‌സറുകള്‍ പായിച്ച ദിമിത്രി മസ്‌കരനാസിനോടുള്ള പ്രതികാരം കൂടിയാണ് യുവി അന്ന് വീട്ടിയത്.

യുവിയുടെ ഈ ഒരു ഇന്നിങ്‌സിന്റെ വലുപ്പം അറിഞ്ഞത് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചപ്പോളായിരുന്നു. ഇന്ത്യയുടെ 218 റണ്‍സിന് ഇംഗ്ലണ്ട് 200 എന്നാ മറുപടി നല്‍കിയിരുന്നു. ഈ ഒരു ഇന്നിങ്‌സില്‍ യുവി സ്വന്തമാക്കിയ നേട്ടങ്ങള്‍ ചെറുത് അല്ല. ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയെറിയ ഫിഫ്റ്റി, അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു ഓവറിലെ എല്ലാ പന്തും സിക്‌സര്‍ പറത്തിയ ആദ്യത്തെ താരം അങ്ങനെ പോകുന്നു നേട്ടങ്ങള്‍.

പ്രിയപ്പെട്ട യുവി നിങ്ങളുടെ ഇന്നിംഗ്‌സിനെ പറ്റി എത്ര വര്‍ണിച്ചാലും മതി വരുന്നില്ല. നിങ്ങളുടെ ആ ആറു സിക്‌സറുകള്‍ എത്രയോ തവണ കണ്ടാലും മതിയാകുന്നില്ല. നന്ദി യുവി, അത്രമേല്‍ മനോഹരമായ ഒരു ഇന്നിങ്‌സ് ഞങ്ങള്‍ക്ക് മുമ്പില്‍ കാഴ്ച വെച്ചതിന്, അത്രമേല്‍ മനോഹരമായ ഷോട്ടുകള്‍ ഇന്നും കാണുമ്പോഴും പുതുമ നഷ്ടപെടാത്തതിന്, 15 വര്‍ഷങ്ങളുടെ ആ അതിമാനുഷിക ഇന്നിങ്‌സ് 15 കൊല്ലമായി ഓര്‍ത്തു വെക്കാന്‍ അവസരം നല്‍കിയതിന്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7