IPL 2025: വലിയ ചതിയാണ് അവന്‍ ഞങ്ങളോട് ചെയ്തത്, എത്ര പേരുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്, ആ താരം ഒരു ക്രിമിനലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയോടേറ്റ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്. പഞ്ചാബിന്റെയും അവരുടെ ആരാധകരുടെയും കന്നി ഐപിഎല്‍ കിരീടം നേടാനുളള സ്വപ്‌നം തകര്‍ത്തതിനാണ് ശ്രേയസിനെ കുറ്റപ്പെടുത്തി അദ്ദേഹം രംഗത്തെത്തിയത്. ഫൈനലിലെ നിര്‍ണായക സമയത്ത് അപകടകരമായ ഒരു ഷോട്ടിന് പോകാന്‍ തീരുമാനിച്ചത് ശ്രേയസ് ചെയ്ത എറ്റവും വലിയ മണ്ടത്തരമാണെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു.

‘ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് തോറ്റതിന് പിന്നില്‍ ഒരേയൊരു കുറ്റവാളി മാത്രമേയുള്ളൂ, അത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആണ്. ടൂര്‍ണമെന്റിലുടനീളം പഞ്ചാബിനായി മികച്ച ക്രിക്കറ്റ് കളിച്ചിട്ടും, ഫൈനലില്‍ ശക്തമായ ഒരു ഫിനിഷര്‍ പോലും ടീമില്‍ ഇല്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞിട്ടും, എന്തിനാണ് അവന്‍ ആ സിക്‌സ് അടിച്ച് മത്സരം വലിച്ചെറിയാന്‍ ശ്രമിച്ചതെന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിക്കണം? ക്രിക്കറ്റ് നിങ്ങളുടെ അച്ഛന്റെ സ്വത്താണോ?’ എന്ന് യോഗ്‌രാജ് സിങ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘അയ്യറുടെ അമിത ആത്മവിശ്വാസം പഞ്ചാബിനെ തകര്‍ച്ചയിലേക്ക് നയിച്ചുവെന്നും യോഗ്‌രാജ് സിങ് അഭിപ്രായപ്പെട്ടു. ‘അത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കന്നി കിരീടം സമ്മാനിച്ചു, ഒരു കളിക്കാരന്‍ താന്‍ കളിയേക്കാള്‍ വലുതാണെന്ന് കരുതുമ്പോഴാണ് ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത്. ആരും ക്രിക്കറ്റിനേക്കാള്‍ വലുതല്ല. ഒരു കളിക്കാരന്‍ താന്‍ വലിയ കാര്യമാണെന്ന് ചിന്തിക്കാന്‍ തുടങ്ങുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്’.

Read more

‘ഇന്ത്യയ്ക്ക് രണ്ട് മികച്ച ഫിനിഷര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്‌. എം.എസ്. ധോണിയും യുവരാജ് സിംഗും. തോറ്റ സാഹചര്യങ്ങളില്‍ പോലും അവര്‍ക്ക് സ്വന്തമായി മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. വലിയ മത്സരങ്ങളില്‍ അവര്‍ ഒരിക്കലും അശ്രദ്ധമായ തെറ്റുകള്‍ വരുത്തിയിട്ടില്ല’, യോഗ് രാജ് സിങ് പറഞ്ഞു.