നാലാം ദിനം വില്യംസണും ടെയ്‌ലറും കഷ്ടപ്പെടും, തുറന്നടിച്ച് ഗില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനത്തില്‍ ന്യൂസിലന്‍ഡിന് തുടക്കം അത്ര എളുപ്പമാകില്ലെന്ന് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ഇരുവരും ക്രീസില്‍ നിലയുറയക്കാന്‍ സമയം പിടിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഗില്‍ ഇക്കാര്യം പറഞ്ഞത്.

“ടെയ്‌ലറും വില്യംസണും ക്രീസില്‍ പുതിയവരായതിനാല്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ മുന്‍ഗണന ലഭിച്ചേക്കും. കോണ്‍വേയുടെ വിക്കറ്റ് ഏറെ നിര്‍ണായക വിക്കറ്റായിരുന്നു. ടെയ്‌ലറിന് എതിരെ കുറച്ച് ഓവര്‍ എറിയാന്‍ കഴിയുമായിരുന്നെങ്കില്‍ കളിയുടെ സ്ഥിതി മാറിയേനെ. അങ്ങനെയെങ്കില്‍ കുറച്ചു കൂടി വിക്കറ്റുകള്‍ അധികം നേടാന്‍ കഴിയുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നിയത്.”

“ഞങ്ങള്‍ ക്രീസില്‍ ഉറച്ച നിലയിലായിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ നിര്‍ഭാഗ്യകരമായി നഷ്ടപ്പെട്ടു. എന്നാല്‍ കുറച്ച് സമയം ലഭിക്കുകയാണെങ്കില്‍, അടുത്ത ഇന്നിംഗ്സില്‍ ഞങ്ങള്‍ 250 മേല്‍ സ്‌കോര്‍ ചെയ്യും.” മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം ഗില്‍ പറഞ്ഞു.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്.