വനിത ഐ.പി.എല്‍ വിറ്റ് ബി.സി.സി.ഐ നേടിയത് 4669 കോടി! ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് അദാനിയും, മുകേഷ് അംബാനി പിന്നിലായി!

2021ല്‍ ഒരു ഐപിഎല്‍ ടീമിനെ ഇറക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം, ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ഗൗതം അദാനി ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്. പ്രഥമ വനിതാ ഐപിഎല്ലിലൂടെയാണ് (WIPL) അദാനി ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഇന്റര്‍നാഷണല്‍ ലീഗ് ടി20യില്‍ (ILT20) അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അവരുടെ ആദ്യ സംരംഭമാണിത്.

അഹമ്മദാബാദ് ഫ്രാഞ്ചൈസിക്കായി അദാനി ഗ്രൂപ്പ് 1289 കോടി രൂപയുടെ റെക്കോര്‍ഡ് തുകയാണ് ഇറക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബിഡ് തുകയാണിത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പായിരുന്നു ഇതുവരെ മുന്നില്‍. 912 കോടി രൂപയ്ക്കാണ് അവര്‍ മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ അഞ്ച് ടീമുകളാവും ഉണ്ടാവുക. പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫ്രാഞ്ചൈസി വില്‍പനയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നേടിയെടുത്തത് 4669.99 കോടി രൂപയാണ്. അഞ്ചു ടീമുകളുടെ ഉടമസ്ഥാവകാശം അനുവദിച്ചതിലൂടെയാണ് ഇത്രയും തുക ബിസിസിഐയുടെ അക്കൗണ്ടിലെത്തിയത്.

WIPL 2023 ടീമുകള്‍:

അഹമ്മദാബാദ് – അദാനി (1289 കോടി രൂപ)
മുംബൈ – റിലയന്‍സ് (MI) – 912 കോടി രൂപ
ബാംഗ്ലൂര്‍ – ഡിയാജിയോ (RCB) – 901 കോടി
ലഖ്നൗ – കാപ്രി ഗ്ലോബല്‍ – 757 കോടി
ഡല്‍ഹി – ഡിസി ഫ്രാഞ്ചൈസി – 810 കോടി