സഞ്ജുവിനെ തഴഞ്ഞ് ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത തിലകിനെ എന്തുകൊണ്ട് ടീമിലെടുത്തു?; വിശദീകരണവുമായി അഗാര്‍ക്കര്‍

ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത തിലക് വര്‍മയെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ എന്തിന് ഉള്‍പ്പെടുത്തി എന്നതില്‍ വിശദീകരണവുമായി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. തിലക് വളരെയധികം പ്രതീക്ഷ നല്‍കുന്ന താരമാണെന്നും തിലകിനെ സംബന്ധിച്ച് ഏഷ്യാ കപ്പ് വലിയ അവസരമായിരിക്കുമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ തിലകിന്റെ കഴിവ് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. അവന്‍ വളരെ കഴിവുറ്റ ക്രിക്കറ്ററാണ്. പ്രകടനം മാത്രമല്ല ബാറ്ററെന്ന നിലയില്‍ അവന്റെ മനോഭാവവും പ്രതീക്ഷ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ തിലകിനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇടം കൈയന്‍ ബാറ്ററാണെന്നതും അവനൊരു പ്ലസ് പോയിന്റാണ്.

നിലവില്‍ 17 പേരുള്‍പ്പെട്ട സ്‌ക്വാഡിനെയാണ് ഏഷ്യാ കപ്പിനായി നമ്മള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷെ ലോകകപ്പില്‍ 15 പേരെ മാത്രമേ ടീമിലെടുക്കാന്‍ കഴിയുകയുള്ളൂ. സമയമെത്തിയാല്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലെ ആരെയൊക്കെ ഒഴിവാക്കണമെന്ന തീരുമാനം സ്വീകരിക്കും- അഗാര്‍ക്കര്‍ പറഞ്ഞു.

മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ് ഏകദിനത്തില്‍ ഇതുവരെ അരങ്ങേറിയിട്ടു പോലുമില്ലാത്ത തിലകിന് അവസരം നല്‍കിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം വെറും ഏഴു ടി20കള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. വിന്‍ഡീസിനെതിരേ ഒരു ഫിഫ്റ്റിയടക്കം 170 പ്ലസ് റണ്‍സ് നേടിയതുകൊണ്ടു മാത്രം തിലക് ഏഷ്യാ കപ്പില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

റിസര്‍വ് താരം – സഞ്ജു സാംസണ്‍