മുംബൈ ഇന്ത്യൻസിൽ നിന്നും ലക്‌നൗ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയ താരമാണ് അർജുൻ ടെണ്ടുൽക്കർ. എന്നാൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ കുപ്പായമണിഞ്ഞ അർജുൻ ടെണ്ടുൽക്കറെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് വാക്പോര് മുറുകുകയാണ്. അർജുന് ലഖ്‌നൗവിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കില്ലെന്ന ആർ. അശ്വിൻ്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിംഗ് രംഗത്തെത്തി.
മുംബൈ ഇന്ത്യൻസിൽ നിന്ന് 30 ലക്ഷം രൂപയ്ക്കാണ് അർജുനെ ലഖ്‌നൗ സ്വന്തമാക്കിയത്. എന്നാൽ ടീമിലെ ആഭ്യന്തര പേസർമാരുടെ ബാഹുല്യം കാരണം അർജുന് അവസരം ലഭിക്കില്ലെന്നായിരുന്നു അശ്വിൻ്റെ പക്ഷം. “അർജുൻ ടെണ്ടുൽക്കർ കളിക്കാൻ സാധ്യതയില്ല. മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മുഹമ്മദ് ഷമി എന്നിവരുള്ളപ്പോൾ അർജുൻ എങ്ങനെ ടീമിലിടം പിടിക്കാനാണ്? ഒന്നിലധികം താരങ്ങൾക്ക് പരിക്കേറ്റാൽ മാത്രമേ അർജുന് അവസരം ലഭിക്കൂ.” – ആർ. അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Read more
എന്തായാലും ഈ വാക്കുകൾക്ക് പിന്നാലെ യുവരാജ് സിംഗിന്റെ പിതാവും അർജുന്റെ മുൻ പരിശീലകനുമായ യോഗ്‌രാജ് സിംഗ് അശ്വിൻ്റെ വാക്കുകളോട് ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. “അശ്വിൻ പറയുന്നത് വിഡ്ഢിത്തമാണ്. ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ അശ്വിൻ ആരാണ്? അർജുൻ സച്ചിൻ്റെ മകനാണ് എന്നത് വിടുക, അവനിലെ ബാറ്റിംഗ് പ്രതിഭ ആരും തിരിച്ചറിയുന്നില്ല. അവന് നട്ടെല്ലിന് പ്രശ്നമുണ്ടായിരുന്നു, അതുകൊണ്ട് പന്തെറിയാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ അവൻ സിക്സറുകൾ പറത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.” – യോഗ്‌രാജ് സിംഗ് ഇൻസൈഡ് സ്പോർട്ടിനോട് പറഞ്ഞു.







