'ഔചിത്യത്തില്‍' പാര്‍ട്ടി സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദന്‍; 'തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍' ഏതെങ്കിലും വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടില്ല, സംഘടാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമാണുള്ളത്

തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമര്‍ശം തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടി തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ അത്തരത്തില്‍ വ്യക്തികളെ കുറിച്ച് പരാമര്‍ശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്‍ തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എം എ ബേബി തന്നെ കുറിച്ച് നടത്തിയ പരോക്ഷ വിമര്‍ശനത്തെ തള്ളിയത്.

തളിപ്പറമ്പില്‍ എം.വി.ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിന് ഒരു സെമിനാറില്‍ മറുപടി പറയവെയാണ് ബേബി ഔചിത്യ പരാമര്‍ശം നടത്തിയത്. ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പാര്‍ട്ടിയെ മൊത്തത്തില്‍ കടന്നാക്രമിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് തോന്നുകയാണെങ്കില്‍, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നു എന്നാണ് ബേബി പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറി ചൂണ്ടിക്കാട്ടിയ ഔചിത്യ വിമര്‍ശനം തള്ളിയ എംവി ഗോവിന്ദന്‍ അത്തമൊരു വ്യക്തിപരമായ വിലയിരുത്തല്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്നാണ് പ്രതികരിച്ചത്.

Read more

‘തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പകല്‍വെളിച്ചം പോലെ ജനങ്ങളുടെ കൈയിയിലുണ്ടെന്നും അതാണ് സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ഏകകണ്ഠമായി അംഗീകരിച്ച രേഖയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആ രേഖയില്‍ ഏതെങ്കിലും വ്യക്തികളെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അങ്ങനെയാണ് പാര്‍ട്ടി എല്ലാ സന്ദര്‍ഭങ്ങളിലും കാര്യങ്ങള്‍ പരിശോധിക്കുന്നതെന്നും എം വി ഗോവിന്ദന്‍. പറഞ്ഞു.