ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
2023 ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷമിക്കും, ജസ്പ്രീത് ബുംറയ്ക്കും മികച്ച പിന്തുണ നൽകിയ താരമാണ് മുഹമ്മദ് സിറാജ്. എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ സിലക്ടര്മാര് സിറാജിനെ തിരഞ്ഞെടുത്തിരുന്നില്ല. പകരം യുവ താരം അർശ്ദീപ് സിങ്ങിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.
ഓൾഡ് ബോളിൽ സിറാജ് മികച്ച പ്രകടനം കാണിക്കുന്നതിൽ വിജയിച്ചിരുന്നു. താരത്തിനെ തിരഞ്ഞെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ.
ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:
” ചാമ്പ്യൻസ് ട്രോഫിയിൽ സിറാജ് ഒരു മികച്ച ഓപ്‌ഷൻ ആയിരുന്നു. ദുബായി പിച്ചിൽ നാല് സ്പിന്നർമാർ ടീമിൽ ഉണ്ടായിട്ടും കാര്യമില്ല. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ പരിക്കിൽ നിന്ന് മുക്തരായി വരുന്നവരാണ്, അത് കൊണ്ട് അവരെ നമുക്ക് അത്രയും ആശ്രയിക്കാനാകില്ല. അതിനാൽ സിറാജിനെ ഉൾപെടുത്തണമായിരുന്നു” ഇർഫാൻ പത്താൻ പറഞ്ഞു.