രാത്രി 9:00 മുതല്‍ 9:30 വരെ; മൊബൈലുകള്‍ ഓഫാക്കുക, സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്തിറങ്ങുക; ഡിജിറ്റല്‍ ലോകത്തെ തടസപ്പെടുത്തുക; ഗാസക്കായി ഡിജിറ്റല്‍ സത്യാഗ്രഹവുമായി സിപിഎം

പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കുന്ന ‘സൈലന്‍സ് ഫോര്‍ ഗാസ’യില്‍ പങ്കാളിയാകുമെന്ന് സിപിഎം. ഒരാഴ്ചത്തേക്ക് പ്രാദേശിക സമയം രാത്രി 9:00 മുതല്‍ 9:30 വരെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് സംഘടിപ്പിക്കുന്ന ‘സൈലന്‍സ് ഫോര്‍ ഗാസ’ എന്ന പരിപാടിയിലാണ് സിപിഎം ഭാഗമാവുക.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ എങ്ങനെയാണ് പങ്കാളികളാകുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു യുഎന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഈ കമ്പനികളുടെ ദുഷിച്ച പങ്ക് തുറന്നുകാട്ടപ്പെടേണ്ടതും അവര്‍ ജനങ്ങളോട് ഉത്തരവാദിത്തം ഏറ്റുപറയേണ്ടതുമാണ്.

വംശഹത്യയ്ക്ക് കാരണക്കരാകുമ്പോള്‍ പോലും, ഈ ബഹുരാഷ്ട്ര കമ്പനികള്‍ നമ്മുടെ ഡിജിറ്റല്‍ മേഖലയില്‍ സജീവമാണ്. ഓരോ ദിവസവും അര മണിക്കൂര്‍ നമ്മുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കുന്നത് അത്ര വലിയ കാര്യമല്ല. എങ്കിലും ഡിജിറ്റല്‍ ലോകത്തെ തടസപ്പെടുത്തുന്ന ശക്തമായ ഒരു ഇടപെടലും അതിലൂടെ ഇസ്രായേലിന്റെ വംശഹത്യയ്ക്കും വിവേചനത്തിനും ധനസഹായം നല്‍കുന്ന മുതലാളിത്തത്തിനെതിരായ ഒരു സമരമവുമായിരിക്കും ഈ പ്രതിഷേധം.

Read more

മൊബൈല്‍ ഫോണുകള്‍ ഓഫാക്കുക, സോഷ്യല്‍ മീഡിയകളില്‍ ലൈക്കുചെയ്യുന്നതില്‍ നിന്നും അഭിപ്രായമിടുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഈ ഡിജിറ്റല്‍ പ്രതിരോധത്തില്‍ സജീവമായി രാജ്യത്തുടനീളമുള്ള ജനങ്ങള്‍ പങ്കെടുക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അഭ്യര്‍ത്ഥിച്ചു.