ലോക കപ്പിന് ശേഷം മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാ താരങ്ങള്‍, നാണംകെട്ട് ക്രിക്കറ്റ്

അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ കളിക്കളത്തില്‍ “ചൂടന്‍ രംഗങ്ങള്‍”. ഇരുടീമുകളിലേയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയതാണ് ക്രിക്കറ്റിന് നാണക്കേടായാത്. ബംഗ്ലാദേശിന്റെ വിജയാഹ്ലാദത്തില്‍ അസ്വസ്ഥരായ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ നിയന്ത്രണം വിട്ട് കൈയേറ്റത്തിന് മുതിരുകയായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ മറ്റ് താരങ്ങളും ഒഫീഷ്യലുകളുമെല്ലാം ഇടപെട്ട് പ്രകോപിതരായവരെ പിടിച്ചു മാറ്റുകയായിരുന്നു.

മത്സരത്തില്‍ ഡെക്ക് വര്‍ക്ക് ലൂയിസ് നിയമ പ്രകാരം മൂന്ന് വിക്കറ്റിന് ജയിച്ചാണ് ബംഗ്ലാദേശ് കൗമാര ലോക കിരീടം സ്വന്തമാക്കിയത്. 5ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തിനൊടുവിലാണ് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ബംഗ്ലാദേശ് കിരീടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു ഐസിസി കിരീടം സ്വന്തം പേരില്‍ എഴുതുന്നത്.

ജയിക്കാന്‍ ബംഗ്ലാദേശിന് 15 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് മഴയെത്തിയത്. തുടര്‍ന്ന് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഓപ്പണര്‍ പര്‍വേഴ്സ് ഹുസൈന്റെയും അക്ബര്‍ അലിയുടെയും മികച്ച ബാറ്റിങാണ് ബംഗ്ലാദേശിന് വിജയം നല്‍കിയത്. പര്‍വേഴസ് ഹുസൈന്‍ 79 പന്തുകളില്‍ നിന്ന് 47 റണ്‍സ് നേടി. അക്ബര്‍ അലി 42റണ്‍സുമായി ക്രിസില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.