ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ വീണ്ടും വിജയ ട്രാക്കിൽ എത്തിയിരിക്കുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ 78 റൺസിന് ജയിച്ച് അഞ്ചാം വിജയം സ്വന്തമാക്കുകയും പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

മറുവശത്ത്, ഹൈദരാബാദ് സമ്മർദത്തിൻകീഴിൽ തകർന്നുവീഴുന്ന കാഴ്ചയും ഈ രണ്ട് മത്സരങ്ങളിലായി കാണുന്നു. കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ ബാംഗ്ലൂരിനെതിരെ ഇറങ്ങിന്നതിന് മുമ്പ് ഏത് ടീമും പേടിച്ച ബാറ്റിംഗ് ലൈനപ്പുമായി എതിരാളികളെ നിലംപരിശാക്കിയിരുന്നു ടീം. എന്നാൽ റൺസ് പിന്തുടരുന്ന സമയത്തുള്ള ദൗർബല്യം എടുത്ത് കാണിച്ചായിരുന്നു ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ടീം തോറ്റത്.

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ എതിരാളികളുടെ മടയിൽ ചെന്ന് കളിക്കുമ്പോൾ റൺസ് പിന്തുടർന്ന് ജയിക്കും എന്ന ആത്മവിശ്വാസം താരത്തിന് ഉണ്ടായിരുന്നു. എന്നാൽ ചെന്നൈ ഉയർത്തിയ മികച്ച ടോട്ടലിന് മുന്നിൽ ഒന്നും ചെയ്യാൻ ആകാതെ കീഴടങ്ങുക ആയിരുന്നു ടീം. മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ധു അതിനാൽ തന്നെ ഹൈദരാബാദിനെ ഐപിഎൽ 2024ലെ ചോക്കേഴ്‌സ് എന്ന് വിശേഷിപ്പിച്ചു.

“ഹൈദരാബാദ് ഈ വർഷത്തെ ഐപിഎല്ലിൻ്റെ ചോക്കർമാരാകുന്നു. ഹൈദരാബാദിന് സമ്മർദം താങ്ങാനാവുന്നില്ല, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അവർക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. അവരുടെ ടോപ്-ഓർഡർ വീണാൽ ഹൈദരാബാദ് പിന്നെ ആ സമ്മർദ്ദം താങ്ങില്ല എന്നതാണ് സത്യം.

“ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഹെൻറിച്ച് ക്ലാസൻ എന്നിവർക്ക് പുറമെ മത്സരങ്ങൾ ജയിക്കാൻ കഴിയുന്ന ബാറ്റർമാർ അവരുടെ പക്കലില്ല എന്നതാണ് അവരുടെ പ്രശ്നം. അവർ ഫ്രാഞ്ചൈസിയുടെ ഹൃദയമിടിപ്പാണ്, ഒരിക്കൽ അവർ ഡഗൗട്ടിലേക്ക് മടങ്ങിയെത്തിയാൽ, ഹൈദരാബാദിന് മത്സരത്തിൽ വിജയിക്കാൻ സാധ്യതയില്ല, ”നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.