വിദേശ ലീഗ്, പത്താനും റെയ്‌നയ്ക്കും മറുപടിയുമായി ബി.സി.സി.ഐ

വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിയ്ക്കണമെന്ന ഇന്ത്യന്‍ താരങ്ങളുടെ ആവശ്യത്തിന് ഫ്രാഞ്ചസി ക്രിക്കറ്റിനോളം തന്നെ പഴയക്കമുണ്ട്. ഇന്ത്യന്‍ ടീമിന് പുറത്താകുന്ന താരങ്ങളെല്ലാം തന്നെ വിദേശ ലീഗ് കളിയ്ക്കാന്‍ എന്‍ഒസി ആവശ്യപ്പെട്ട് പലപ്പോഴും ബിസിസിഐയെ സമീപിയ്ക്കാറുണ്ട്. എന്നാല്‍ ബിസിസിഐ ആര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനുമെല്ലാം വിദേശ ലീഗില്‍ കളിയ്ക്കാന്‍ തങ്ങളെ അനുവദിയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ വക്താവ്.

നിലവിലെ സാഹചര്യത്തില്‍ ബിസിസിഐയുടെ ലക്ഷ്യം ഐപിഎലിന്റെ വ്യാപനമാണെന്നും അതിന് ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗില്‍ കളിക്കാത്തതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബോര്‍ഡിന്റെയും ക്രിക്കറ്റിന്റെയും പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഇത് ശരിയാണെങ്കിലും റിട്ടയര്‍മെന്റിനോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് ഇത്തരത്തില്‍ എതിരഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഈ പേര് വെളിപ്പെടുത്താത്ത ബിസിസിഐ വക്താവ് പറഞ്ഞു.

അതവരുടെ കാഴ്ചപ്പാടാണ് അവര്‍ക്ക് ആ രീതിയില്‍ ചിന്തിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളുണ്ടെന്നും ബിസിസിഐ വ്യക്താവ് കൂട്ടിച്ചേര്‍ത്തു. ബിസിസിഐയുമായി കരാര്‍ ഇല്ലാത്ത താരങ്ങള്‍ക്കും ഐപിഎല്ലിലൂടെ ഭേദപ്പെട്ട ഒരു തുക ലഭിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.