സണ്‍റൈസേഴ്‌സിന് വിജയലക്ഷ്യം 170 റണ്‍സ് ; ലക്‌നൗവിന് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല

രണ്ടു സൂപ്പര്‍താരങ്ങളുടെ മികച്ച ബാറ്റിംഗിന്റെ പശ്ചാത്തലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മോശമല്ലാത്ത സ്‌കോര്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സിന് വിജയലക്ഷ്യം 170 റണ്‍സ്. ടോസ് ന്ഷ്ടമായി ബാറ്റിംഗിന് അയയ്ക്കപ്പെട്ട ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എടുത്തു. നായകന്‍ കെ എല്‍ രാഹുലും യുവതാരം ദീപക് ഹൂഡയും അര്‍ദ്ധശതകം നേടി.

നായകന്‍ കെഎല്‍ രാഹുല്‍ 50 പന്തുകളില്‍ 68 റണ്‍സ് അടിച്ചു. ആറു ബൗണ്ടറികളും ഒരു സിക്‌സും താരം നേടി. ലക്‌നൗ നായകനെ എസ്ആര്‍എച്ച് ബൗളര്‍ നടരാജന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 33 പന്തില്‍ 51 റണ്‍സ് എടുത്ത ദീപക് ഹൂഡയാണ് മികച്ച ബാറ്റിംഗ് നടത്തിയ മറ്റൊരാള്‍. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയ താരത്തെ ഷെപ്പേര്‍ഡ് പുറത്താക്കി. ത്രിപാഠിക്കായിരുന്നു ക്യാച്ച്. 12 പന്തുകളില്‍ ആയുഷ് ബദോനി 19 റണ്‍സ് എടുത്തു. മൂന്ന് ബൗണ്ടറി താരം നേടി.

കൃനാല്‍ പാണ്ഡ്യ ആറു റണ്‍സിനു പുറത്തായി. ജേസണ്‍ ഹോള്‍ഡര്‍ എട്ടു റണ്‍സ് നേടി. ആദ്യം ബാറ്റ്് ചെയ്യാനിറങ്ങിയ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് വാഷിംഗ്ടണ്‍ സുന്ദറാണ് ആദ്യം പ്രഹരമേല്‍പ്പിച്ചത്. വമ്പനടിക്കാരന്‍ ക്വിന്റണ്‍ ഡീക്കോക്കിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കി. ലക്‌നൗ സ്‌കോര്‍ ഒമ്പത് റണ്‍സില്‍ നില്‍ക്കേ സണ്‍റൈസേഴ്‌സിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി ഡീകോക്കിനെ നായകന്‍ വില്യംസണിന്റെ കയ്യില്‍ എത്തിച്ചു. ഒരു റണ്‍സാണ് ഡീകോക്കിന് എടുക്കാനായത്.

പിന്നാലെയെത്തിയ എവിന്‍ ലൂയിസിനെ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. അഞ്ചു പന്തുകളാണ് താരത്തിന് നേരിടാനായത്. പിന്നാലെ ഷെപ്പേര്‍ഡ് മനീഷ് പാണ്ഡേയേയും കുറഞ്ഞ സ്‌കോറിന് പുറത്താക്കി. 10 പന്തില്‍ 11 റണ്‍സ്. ഒരു ബൗണ്ടറിയു ഒരു സിക്‌സറും നേടിയ താരാം ഷെപ്പേഡിന്റെ പന്തില്‍ കുമാറിന് പിടി നല്‍കി.