പിന്നിലാക്കിയത് മിടുമിടുക്കരെ; ഇനിയെങ്കിലും അശ്വിന് ആ റോള്‍ കൊടുക്കാം

ഇന്ത്യന്‍ ക്രിക്കറ്റിനെ വര്‍ഷങ്ങളായി സേവിക്കുന്ന ആര്‍. അശ്വിന് വേണ്ടത്ര പരിഗണന സമീപ കാലത്ത് ലഭിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. ഓഫ് സ്പിന്‍ മായാജാലം കാട്ടുന്ന അശ്വിനെ വിദേശത്തെ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അശ്വിനെ ഒരു ബോളറായി മാത്രമാണ് ഇന്ത്യന്‍ ടീം മാനെജ്‌മെന്റ് പരിഗണിക്കുന്നതെന്നത് മറ്റൊരു കാര്യം. എന്നാല്‍ ഐസിസിക്ക് അങ്ങനെയല്ല. ഐസിസി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അശ്വിന്‍.

ഐസിസിയുടെ പുതുക്കിയ പട്ടിക പ്രകാരം 360 റേറ്റിംഗ് പോയിന്റുമായാണ് അശ്വിന്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 382 പോയിന്റുള്ള വെസ്റ്റിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറാണ് ഒന്നാമത്. ഇന്ത്യന്‍ ടീമിലെ സഹതാരം രവീന്ദ്ര ജഡേജയെയും ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനെയും ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനെയും പോലുള്ള പ്രമുഖ പിന്തള്ളിയാണ് ഓള്‍ റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ അശ്വിന്‍ വന്‍നേട്ടമുണ്ടാക്കിയത്.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആകെ പതിനാല് വിക്കറ്റുകള്‍ അശ്വിന്‍ പിഴുതിരുന്നു. കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 70 റണ്‍സ് നേടിയ അശ്വിന്‍ ബാറ്റുകൊണ്ട് തരക്കേടില്ലാത്ത സംഭാവന നല്‍കുകയും ചെയ്തു.