സഞ്ജു സാംസൺ വേറെ ലെവലാണ്, ഞാനും റായിഡുവും അവൻ ആ പ്രവൃത്തി ചെയ്‌തത്‌ കണ്ട് ഞെട്ടി: ഇർഫാൻ പത്താൻ

രാജസ്ഥാൻ റോയൽസിൻ്റെ ഐപിഎൽ 2024 ലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ നടന്ന മത്സരത്തിലെ വിജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായത് സഞ്ജു സാംസന്റെ തകർപ്പൻ ബാറ്റിംഗ് തന്നെ ആയിരുന്നു. ഇപ്പോഴിതാ തകർപ്പൻ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് സഞ്ജു സാംസണെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഇർഫാൻ പത്താൻ .

ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം സീസണിലെ ആദ്യ മത്സരംതന്നെ ഗംഭീരമായി തുടങ്ങി സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും കിരീട പോരാട്ടത്തിന് മികച്ച ആരംഭം കുറിച്ചിരിക്കുകയാണ്. ലഖ്‌നൗവിനെതിരായ മത്സരം 20 റൺസിന് സഞ്ജുവും സംഘവും ജയിച്ച് കയറി. രാജസ്ഥാൻ മുന്നോട്ട് വെച്ച 194 റൺസിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ ആയുള്ളു.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്‌ക്കിടെ, സാംസണിൻ്റെ ഇന്നിങ്സിനെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ച് പത്താനോട് ചോദിച്ചു. മുൻ ഇന്ത്യൻ ഓൾറൗണ്ടർ മൊഹ്‌സിൻ ഖാൻ്റെ ബൗളിംഗിൽ ആർആർ ക്യാപ്റ്റൻ നേടിയ സിക്‌സിനെ പ്രത്യേകം അഭിനന്ദിച്ചു:

“ഞാനും (അമ്പാട്ടി) റായിഡുവും ആ ഷോട്ട് ഓഫ് സൈഡിൽ ബാക്ക് ഫൂട്ടിൽ നിന്ന് അവൻ കളിക്കുമ്പോൾ പരസ്പരം മുഖം വീക്ഷിക്കുകയായിരുന്നു. നിങ്ങൾക്ക് പ്രത്യേക കഴിവില്ലെങ്കിൽ നിങ്ങൾക്ക് ഇത്തരമൊരു ഷോട്ട് കളിക്കാനാകില്ല, സഞ്ജു വളരെ പ്രത്യേകതയുള്ളയാളാണ്.”

സ്പിന്നിനെതിരെയുള്ള പ്രാവീണ്യത്തിന് സാംസണെ പത്താൻ പ്രത്യേകമായി അഭിനന്ദിച്ചു “സഞ്ജു സാംസൺ സ്പിൻ കളിക്കുന്നത് പോലെ അത്ര നന്നായി സ്പിൻ കളിക്കുന്ന താരങ്ങൾ ലീഗിൽ കുറവാണ്.  അദ്ദേഹത്തിന് അതിശയകരമായ ബാക്ക്-ഫൂട്ട് ഗെയിമുണ്ട്. അവൻ എപ്പോഴും ഫാസ്റ്റ് ബൗളിംഗ് നന്നായി കളിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. അവൻ നിയന്ത്രിച്ചു. ” അദ്ദേഹം വിശദീകരിച്ചു.

രണ്ടാം ഓവറിൽ ജോസ് ബട്ട്‌ലറുടെ വിക്കറ്റ് റോയൽസിന് നഷ്ടമായപ്പോൾ സഞ്ജു ക്രീസിൽ എത്തുക ആയിരുന്നു. മൂന്ന് ഓവറുകൾക്ക് ശേഷം യശസ്വി ജയ്‌സ്വാൾ പുറത്തായപ്പോൾ രാജസ്ഥാൻ ഒന്ന് ഭയന്നെങ്കിലും മൂന്നാം വിക്കറ്റിൽ റിയാൻ പരാഗുമായി (29 പന്തിൽ 43) 93 റൺസ് കൂട്ടിച്ചേർത്ത് സഞ്ജു തന്റെ കടമ മനോഹരമായി ചെയ്യുക ആയിരുന്നു.