ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണു ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ പെണ്‍കുട്ടിക്കു 16 വയസ്സുള്ളപ്പോഴാണു പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കി. പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി രണ്ടു തവണ ഗര്‍ഭിണിയാവുകയും തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ശേഷം അവരെ വിവാഹം ചെയ്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വാദം. ഇതു തള്ളിയ കോടതി പ്രതി അറസ്റ്റിലായ ശേഷമാണു വിവാഹത്തിനു സമ്മതിച്ചതെന്നും ജാമ്യം ലഭിക്കാന്‍ വേണ്ടിയാണു വിവാഹം നടത്തിയതെന്നും വിലയിരുത്തി.