2024 ടി20 ലോകകപ്പ് ഫൈനലിൽ ടെൻഷൻ അടിച്ച നിമിഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ. ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 1.3 ഓവറിൽ 23 റൺസ് നേടി മികച്ച തുടക്കം ലഭിച്ച ടീമിന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി. അഞ്ചാം ഓവർ ആവുമ്പോഴേക്കും 34/3 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. പിന്നാലെ റിഷഭ് പന്തും സൂര്യകുമാർ യാദവും വേഗത്തിൽ പുറത്താവുകയായിരുന്നു.
ആ ഒരു നിമിഷത്തിൽ തന്റെ മനസിൽ തോന്നിയ കാര്യങ്ങളാണ് രോഹിത് വെളിപ്പെടുത്തിയത്. “എനിക്ക് ആ സമയം പരിഭ്രാന്തിയായിരുന്നു. ആ നിമിഷം അത്ര സുഖകരമായിരുന്നില്ല. ദക്ഷിണാഫ്രിക്കൻ ടീമിന് കളിയിൽ മുൻതൂക്കം നൽകികൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്ന് എനിക്ക് തോന്നി. എന്നാലും ഞങ്ങളുടെ ലോവർ മിഡിൽ ഓർഡർ ബാറ്റർമാർ ടൂർണമെന്റിൽ അധികം ബാറ്റ് ചെയ്തിട്ടില്ലെങ്കിലും, അവസരം ലഭിക്കുമ്പോഴെല്ലാം അവർ സ്വാധീനം ചെലുത്തുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു”, രോഹിത് ശർമ്മ പറഞ്ഞു.
Read more
“ഫൈനലിലെ അക്സർ പട്ടേലിന്റെ ഇന്നിങ്സിനെ കുറിച്ച് അധികം ആരും സംസാരിക്കുന്നില്ല. പക്ഷേ ശരിക്കും അതാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. ആ ഘട്ടത്തിൽ അക്സർ 31 പന്തിൽ നിന്ന് 47 റൺസ് നേടിയത് നിർണായകമായിരുന്നു. ഇന്നിങ്സിൽ ഉടനീളം ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് ഒരു കളിക്കാരനെ ആവശ്യമായിരുന്നു. വിരാട് അത് മികച്ച രീതിയിൽ ചെയ്തു”. രോഹിത് കൂട്ടിച്ചേർത്തു.