പന്തിന്റെ പരിക്ക് ജഡേജയുടേതിനു സമാനം, ഐപിഎല്‍ അടക്കം നഷ്ടമാകും; പുതിയ വിവരങ്ങള്‍

വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റി. ലിഗമെന്റ് ഇന്‍ജറിയുള്ള താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കാണ് ഡെറാഡൂണില്‍നിന്നും ആകാശമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ വര്‍ഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരുക്കിന് സമാനമാണ് പന്തിന്റേതെന്ന് ബോര്‍ഡിന്റെ മെഡിക്കല്‍ വിദഗ്ധരുമായി ബന്ധപ്പെട്ട ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പന്തിന്റെ നിലവിലെ പരുക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ നാലു മാസമെങ്കിലും പൂര്‍ണ വിശ്രമം വേണ്ടിവരും.

ഓരോ കളിക്കാരന്റെയും ശരീരം വ്യത്യസ്തമാണ്, എന്നാല്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് നോക്കുമ്പോള്‍, ലിഗമെന്റിലെ പരുക്ക് ജഡേജ അനുഭവിച്ചതുപോലെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡെറാഡൂണില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, പന്തിന് എത്രയും വേഗം ശസ്ത്രക്രിയ വേണ്ടിവരും. അവന്‍ സുഖം പ്രാപിക്കാന്‍ നാല് മാസത്തിലധികം എടുക്കുമെന്ന് തോന്നുന്നു- ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പന്തിനെ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടു പോകുമെന്നാണ് അറിയുന്നത്. എന്നിരുന്നാലും, ഇത് എപ്പോഴാണെന്ന് വ്യക്തമല്ല. നിലവിലെ സാഹചര്യത്തില്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ പന്തിന് ഒന്‍പത് മാസമെങ്കിലും കാത്തിരിക്കേണ്ടിവരും. അങ്ങനെ എങ്കില്‍ ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ വൈറ്റ്-ബോള്‍ പരമ്പര, ഓസ്ട്രേലിയയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര, ഐപിഎല്‍ തുടങ്ങിയവ പന്തിന് നഷ്ടമാകും.