അടിവയറ്റില്‍ പന്ത് കൊണ്ടു, രഞ്ജി ഫൈനലില്‍ അമ്പയര്‍ 'പുറത്തായി'

രഞ്ജി ട്രോഫി ഫൈനല്‍ നിയന്ത്രിക്കുന്നതിനിടെ ആദ്യ ദിവസം പരിക്കേറ്റ ഫീല്‍ഡ് അമ്പയര്‍ എസ് ഷംസുദ്ദീന്‍ മത്സരം നിയന്ത്രിക്കുന്നതില്‍ നിന്നും പിന്മാറി. മത്സരത്തിന്റെ ആദ്യ ദിനമായിരുന്നു ഷംസുദ്ദീന് വിനയായി പരിക്കെത്തിയത്. പന്ത് അടിവയറ്റില്‍ കൊണ്ടതാണ് അമ്പയര്‍ക്ക് വിനയായത്.

തുടര്‍ന്നും ആദ്യദിനം ഷംസുദ്ദീന്‍ മത്സരം നിയന്ത്രിച്ചിരുന്നു. രാത്രി വേദന കഠിനമായതിനെ തുടര്‍ന്ന അമ്പയറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒരാഴ്ച്ചത്തെ വിശ്രമം വിധിക്കുകയും ചെയ്തു. ഇതോടെയാണ് പകരം അമ്പയറെത്തി കളി നിയന്ത്രിച്ചത്.

രണ്ടാം ദിവസത്തെ ആദ്യസെഷനില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ മലയാളിയായ അനന്തപത്മനാഭനായിരുന്നു തുടര്‍ച്ചയായി അമ്പയറായത്. പ്രാദേശിക അമ്പയര്‍ പിയൂഷ് ഖാക്കര്‍ സ്‌ക്വയര്‍ ലെഗില്‍ സഹായിക്കാന്‍ നിന്നു. ഷംസുദ്ദീന്‍ ആശുപത്രിയില്‍ പോയി തിരിച്ചെത്തിയതോടെ മൂന്നാം അമ്പയറായ എസ് രവി ഫീല്‍ഡ് അമ്പയറാകുകയും ഷംസുദ്ദീന്‍ ടിവി അമ്പയറായി ചുമതലയേല്‍ക്കുകയും ചെയ്തു.

യശ്വന്ത് ബര്‍ദെയായിരിക്കും എസ് ഷംസുദീന് പകരക്കാരനായി അടുത്ത ദിവസം മുതല്‍ മത്സരം നിയന്ത്രിക്കാനെത്തുക.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ സൗരാഷ്ട്ര മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എട്ടിന് 374 എന്ന നിലയിലാണ് സൗരാഷ്ട്ര ടീം. സൗരാഷ്ട്രയ്ക്കായി അര്‍പ്പിത് വാസവദ സെഞ്ച്വറിയും (106) ചേതേശ്വര്‍ പൂജാര അര്‍ദ്ധ സെഞ്ച്വറിയും (66) നേടി.