'അവന്‍ നേരിട്ടത് ബ്രാഡ്മാന്റെയും സച്ചിന്റെയും വിധി', തുറന്നു പറഞ്ഞ് ഗവാസ്‌കര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്റെ റോളില്‍ വിരാട് കോഹ്ലി നേരിട്ടത് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിധിയെന്ന് സുനില്‍ ഗവാസ്‌കര്‍. ആര്‍.സി.ബി. ഐപിഎല്ലില്‍ നിന്ന് പുറത്തായ പശ്ചാത്തലത്തിലാണ് ബാറ്റിംഗ് ലെജന്‍ഡിന്റെ വിലയിരുത്തല്‍.

എല്ലാവരും ഉന്നതമായ നിലയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ ആരാധകരുടെ ഇഷ്ടം പോലെ എല്ലായ്‌പ്പോഴും സംഭവിക്കാറില്ല. ബ്രാഡ്മാനെ നോക്കൂ. കരിയറിലെ അവസാന ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് 100 എന്ന ശരാശരി തികയ്ക്കാന്‍ നാല് റണ്‍സ് മതിയായിരുന്നു. എന്നാല്‍ ബ്രാഡ്മാന്‍ പൂജ്യത്തിന് പുറത്തായി. സച്ചിനും സെഞ്ച്വറിയോടെ അവസാനിപ്പിക്കാനാണ് മോഹിച്ചത്. എന്നാല്‍ 200-ാം ടെസ്റ്റില്‍ സച്ചിന്‍ 79 (ശരിക്കുള്ള സ്‌കോര്‍ 74) പുറത്തായി. 79 മോശം സ്‌കോറല്ല. എന്നാല്‍ സെഞ്ച്വറിയോടെ കരിയര്‍ അവസാനിപ്പിക്കാനാവും സച്ചിന്‍ ആഗ്രഹിച്ചിരിക്കുക- ഗവാസ്‌കര്‍ പറഞ്ഞു.

എല്ലായ്‌പ്പോഴും കളിക്കാരും ആരാധകരും വിചാരിക്കുന്നതു പോലെ ആയിരിക്കില്ല തിരക്കഥ രചിക്കപ്പെടുക. വലിയ നിലയില്‍ അവസാനിപ്പിക്കാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കില്ല. എങ്കിലും വിരാട് ആര്‍.സി.ബിക്കു വേണ്ടി ചെയ്തതെന്തന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഒരു സീസണില്‍ വിരാട് 973 റണ്‍സടിച്ചു. ആയിരത്തില്‍ നിന്ന് 27 റണ്‍സ് മാത്രം കുറവ്. ആരും അങ്ങനെ ചെയ്തിട്ടില്ല. ആരെങ്കിലും കോഹ്ലിയുടെ നേട്ടം ആവര്‍ത്തിക്കുമെന്നു തോന്നുന്നില്ല- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Read more