എന്റെ പിഴ, തെറ്റ് ഏറ്റെടുക്കുന്നു, ഇക്കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം : പൃഥി ഷാ

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതാരം പൃഥി ഷാ സസ്‌പെന്റ് ചെയ്യപ്പെട്ടത് വലിയ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. എട്ട് മാസത്തേയ്ക്കാണ് ഇന്ത്യന്‍ യുവതാരത്തെ ബിസിസിഐ വിലക്കിയിരിക്കുന്നത്. ഉത്തേജക പരിശോധനയില്‍ ശരീരത്തില്‍ നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടതാണ് പൃഥി ഷായ്ക്ക് വിനയായത്.

പരിശോനയില്‍ നിരോധിക്കപ്പെട്ട “ടെര്‍ബൂട്ടാലി”ന്റെ അംശമാണ് ഷായുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. ചുമയ്ക്കുള്ള സിറപ്പുകളില്‍ സാധാരണ കാണപ്പെടുന്നതാണ് ടെര്‍ബൂട്ടാലിന്‍. കഫ് സിറപ്പിലൂടെയാണ് നിരോധിച്ച മരുന്നിന്റെ അംശം താരത്തിന്റെ ശരീരത്തിലെത്തിയതെന്നാണ് സൂചന.

എന്നാല്‍ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും ഇക്കാര്യത്തില്‍ കുറച്ച് കൂടി ശ്രദ്ധ താന്‍ പുലര്‍ത്തണമായിരുന്നെന്നും പൃഥി ഷാ പ്രതികരിച്ചു. കായിക താരങ്ങള്‍ക്ക് തന്റെ വിലക്ക് കൂടുതല്‍ സൂക്ഷമത പുലര്‍ത്താന്‍ സഹായകരമാകുമെന്നു ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഷായുടെ പ്രതികരണം.

“ആത്മാര്‍ത്ഥതയോടു കൂടി ഞാന്‍ ഈ തെറ്റ് ഏറ്റെടുക്കുന്നു. ഈ പ്രതിസന്ധി ഞാന്‍ മറികടക്കും, ഇന്ത്യയിലെ മറ്റ് കായിക താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണമാകുകുകയും ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു” ഷാ പറയുന്നു.

കായിക താരങ്ങള്‍ ചെറിയ രോഗങ്ങള്‍ക്ക് പോലും മരുന്ന് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് സംഭവം തെളിയ്ക്കുന്നതായും പൃഥി ഷാ കൂട്ടിചേര്‍ത്തു. സംഭവം തന്നെ പിടിച്ചുകുലുക്കിയതായും താരം പറയുന്നു.

ഫെബ്രുവരി 22ന് നടന്ന പരിശോധനയില്‍ പരാജയപ്പെട്ട പുഥി ഷായ്ക്ക് ഇതോടെ ഇനി നവംബര്‍ 15 വരെ കളത്തിന് പുറത്തു നില്‍ക്കേണ്ടിവരും.