പാകിസ്ഥാനെ 'തുണച്ച്' ഐ.പി.എല്‍; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടം

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍. നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് കീഴടക്കിയാണ് പാക് പട 2-1ന് പരമ്പര സ്വന്തമാക്കിയത്. പ്രമുഖ താരങ്ങള്‍ ഐ.പി.എല്ലിനായി ഇന്ത്യയിലേക്ക് പറന്നതോടെ പ്രമുഖ താരങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിച്ചത്. ഇത് പാകിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കി.

മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 49.3 ഓവറില്‍ 292 റണ്‍സില്‍ അവസാനിച്ചു. പാകിസ്ഥാനായി രണ്ടാം ഏകദിനത്തില്‍ 7 റണ്‍സിന് ഇരട്ട സെഞ്ച്വറി നഷ്ടമായ ഫഖര്‍ സമാന്‍ ഈ മത്സരത്തില്‍ 101റണ്‍സ് നേടി. ഇത്തവണ ക്യാപ്റ്റന്‍ ബാബര്‍ അസമിന് 6 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായി.

Image

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മലന്‍ 70 റണ്‍സും, വെരിന്നെ 62 റണ്‍സും, ഫെലുക്വായോ 54 റണ്‍സും നേടി. മറ്റാര്‍ക്കും പറയത്തക്ക പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും, നവാസും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹാരിസ് റൗഫ് രണ്ട് വിക്കറ്റുകളും കരസ്ഥമാക്കി.

Image

ദക്ഷിണഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് 45 റണ്‍സ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. മര്‍ക്രം രണ്ട് വിക്കറ്റുകളും, ഫെലുക്വായോ, സ്മട്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ബാബര്‍ അസമാണ് കളിയിലെ കേമന്‍. ഫഖര്‍ സമാന്‍ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.