കര്‍മ്മ ഫലം, കഴിഞ്ഞതൊക്കെ പിസിബി ഇത്ര വേഗം മറന്നോ..; പാക് ആരാധകരില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍

ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ആരാധകരില്‍നിന്നുമുണ്ടായ മോശം അനുഭവം ചൂണ്ടിക്കാട്ടി ഐസിസിയ്ക്ക് പരാതി നല്‍കിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പാകിസ്ഥാനില്‍ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ നടന്ന മോശം പെരുമാറ്റങ്ങളുടെ വാര്‍ത്തകള്‍ പങ്കുവെച്ചാണ് പത്താന്റെ പ്രതികരണം.

പെഷവാറില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ കാണികളിലൊരാള്‍ തനിക്ക് നേരെ ഇരുമ്പാണി എറിഞ്ഞുവെന്നും അത് തന്റെ മുഖത്ത് കൊണ്ടുവെന്നും ഇര്‍ഫാന്‍ പറഞ്ഞു. അതൊരു പ്രശ്നമായി ഇന്ത്യ ഉയര്‍ത്തിയിരുന്നില്ല. പാകിസ്ഥാനില്‍ കളിക്കുമ്പോള്‍ സച്ചിനും അജിത്ത് അഗാര്‍ക്കറിനും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നത്തെ വാര്‍ത്തകളടക്കം പങ്കുവെച്ച് പത്താന്‍ എക്‌സില്‍ കുറിച്ചു.

ഇന്ത്യക്കെതിരായ മല്‍സരത്തില്‍ സ്റ്റേഡിയത്തിലെ കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം തങ്ങള്‍ക്കു നേരിട്ടെന്നും മതിയായ പിന്തുണ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പിസിബി ഇന്ത്യയ്‌ക്കെതിരെ ഐസിസിയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പിസിബി ഉദ്ദേശിച്ചപോലെ നീക്കം ഫലം കണ്ടിട്ടില്ല.

പിസിബിയുടെ പരാതിയുടെ പേരില്‍ ഇന്ത്യക്കെതിരേ ഐസിസി നടപടി സ്വീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പെരുമാറ്റച്ചട്ടമെന്നതില്‍ വ്യക്തികള്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂവെന്നും ഒരുകൂട്ടം ആളുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നതുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

 കാണികളുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഐസിസിയില്‍ നിന്നും ഇന്ത്യക്കു ശിക്ഷ വാങ്ങിക്കൊടുക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ വലിയ പിഴയോ, ഭാവിയില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തിനു ഇത്തരം വലിയ മല്‍സരങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ ഐസിസി നടപടിയെടുക്കില്ലെന്നു വ്യക്തമായതോടെ ലോക വേദിയിലും പാകിസ്ഥാന്‍ നാണംകെട്ടിരിക്കുകയാണ്.ഒക്ടോബര്‍ 14 ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അടക്കമുള്ള പാക് താരങ്ങളോട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ അനാദരവോടെ പെരുമാറിയിരുന്നു. ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന റിസ്വാനു നേരെ കാണികള്‍ ജയ് ശ്രീറാം വിളിച്ചിരുന്നു.