'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവതി സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രന്റേയും ജയലളിതയുടേയും മകളാന്ന് അവകാശപ്പെട്ട് തൃശൂര്‍ കാട്ടൂര്‍ സ്വദേശി കെഎം സുനിതയാണ് കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തും നല്‍കി. തൃശൂര്‍ സ്വദേശി സുനിത കെ എം തിങ്കളാഴ്ച ആണ് അവകാശവാദവുമായി സുപ്രീംകോടതിയില്‍ എത്തിയത്. ജയലളിതയുടെ മരണം സംബന്ധിച്ച് പല ദുരൂഹതകളും ഇന്നും ബാക്കിയുണ്ട്. ഇത് സംബന്ധിച്ച പല വെളിപ്പെടുത്തലുകളും ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിലുണ്ടെന്നാണ് സൂചന.

ഇത്രയുംനാള്‍ തനിക്ക് രഹസ്യമായി ജീവിക്കേണ്ട സാഹചര്യമായിരുന്നെന്ന് ചീഫ് ജസ്റ്റിസിനു നല്‍കിയ കത്തില്‍ സുനിത പറയുന്നു. താന്‍ ജനിച്ചതിനുശേഷം എംജിആറിന്റെ വീട്ടുജോലിക്കാരന്‍ രഹസ്യമായി തന്നെ കേരളത്തിലേക്കു മാറ്റി. സുനിതയെന്ന പേരു നല്‍കിയതും ജോലിക്കാരനാണ്. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ അമ്മ ജയലളിത ഡിഎന്‍എ പരിശോധന നടത്തിയശേഷം മകളായി അംഗീകരിച്ചുവെന്നും പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി ഇടയ്ക്കിടെ അമ്മയെ കാണാറുണ്ടായിരുന്നുവെന്നും സുനിത അവകാശപ്പെടുന്നു.

ശശികലയും മണ്ണാര്‍കുടി മാഫിയയും ചേര്‍ന്ന് തന്റെ അമ്മയെ കൊന്നതാണെന്നാണ് സുനിത പറയുന്നത്. താന്‍ മകളാണെന്ന് വെളിപ്പെടുത്തി 2016 സെപ്റ്റംബര്‍ 22ന് വാര്‍ത്താ സമ്മേളനം വിളിക്കാന്‍ പോവുകയാണെന്ന് അമ്മ പറഞ്ഞിരുന്നു. മകളായി അംഗീകരിക്കാനും പത്രസമ്മേളനം നടത്തി പൊതുവേദിയില്‍ പരിചയപ്പെടുത്താനും അമ്മ പദ്ധതിയിട്ടിരുന്നു. അതാകാം കൊലപാതകകാരണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിന് സാക്ഷിയാണെന്നും 2016 സെപ്തംബര്‍ 22 -ആം തിയതി പോയസ്ഗാര്‍ഡന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നും സുനിത പറയുന്നു. അന്നു രാവിലെ എട്ടു മണിക്ക് പോയസ് ഗാര്‍ഡനിലെത്തിയ താന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. ജയലളിത ബോധരഹിതയായി കിടക്കുകയായിരുന്നു. ജയലളിതയ്ക്ക് ചുറ്റും ടി.ടി.വി. ദിനകരന്‍, ഇളവരസി, സുധാകരന്‍ വി.കെ, ശശികല എന്നിവരും ഉണ്ടായിരുന്നുവെന്നും അലറിക്കരയാന്‍ തുടങ്ങിയപ്പോള്‍ സ്വീപ്പര്‍ പുറകിലൂടെ വായ പൊത്തി. തന്നോട് റൂമിനു പുറത്തു പോകാന്‍ പറഞ്ഞുവെന്നും സുനിത പറയുന്നു. ശശികല ജയലളിതയുടെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. അവരുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.

Read more

ശശികല താഴെക്കിടന്ന അമ്മയുടെ മുഖത്ത് ചവിട്ടി. ഇത്രയും നാള്‍ ഒളിവിലാണ് ജീവിച്ചത്. സ്വന്തം ജീവനെക്കുറിച്ചും മക്കളെക്കുറിച്ചും ഓര്‍ത്തുള്ള ഭയമാണ് ഇത്രയും നാള്‍ ഒന്നു പുറത്തുപറയാതിരുന്നത്. കൊല്ലുമെന്ന ഭയത്താല്‍ താന്‍ കേരളത്തിലേക്കു മടങ്ങി. ഭയത്താലാണ് ഇത്രയും കാലം ഒന്നും തുറന്നു പറയാതിരുന്നത്. അമ്മ തനിക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് പരാതി നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും സുനിത പറഞ്ഞു.