ഏകദിന ലോകകപ്പ്: 'ഞാനത് ചെയ്യരുതായിരുന്നു', വിജയത്തിലും വിഷമം മറച്ചുവയ്ക്കാതെ ഷമി

ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനത്തിനൊപ്പം വാങ്കഡെയില്‍ കണ്ടത് മുഹമ്മദ് ഷമിയെന്ന ലോകോത്തര ബോളറുടെ സംഹാര താണ്ഡവം കൂടിയായിരുന്നു. കിവീസ് നിര ഓള്‍ഔട്ടായ മത്സരത്തില്‍ 10 ല്‍ ഏഴും വീഴ്ത്തിയത് ഷമിയായിരുന്നു. ഈ വിജയവേളയിലും തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവ് ഓര്‍ത്ത് ഷമിയുടെ മനസ് അസ്വസ്തമാണ്.

കെയ്ന്‍ വില്യംസന്റെ ക്യാച്ച് വിട്ടതാണ് ഷമിയെ നിരാശനാക്കുന്നത്. ഞാന്‍ ആ ക്യാച്ച് വിടരുതായിരുന്നു എന്നും കൈവിട്ടപ്പോള്‍ ഏറെ സങ്കടം തോന്നി. കെയ്ന്‍ വില്യംസണ് എതിരെ പേസ് കുറഞ്ഞ ബോള്‍ എറിഞ്ഞാല്‍ വിക്കറ്റ് കിട്ടുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. അത് തന്നെയാണ് സംഭവിച്ചതും.

ഞാന്‍ ഏറെ കാലം പുറത്തിരുന്നു. അവസരത്തിനായി കാത്തിരിക്കുക ആയിരുന്നു. ഏറെ കാലം ഞാന്‍ വൈറ്റ് ബോള്‍ തന്നെ കളിച്ചിരുന്നില്ല. അവസരം കിട്ടിയപ്പോള്‍ ഞാന്‍ തന്റെ ഏറ്റവും മികച്ചത് നല്‍കുകയാണ്- ഷമി പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ 9.5 ഓവര്‍ എറിഞ്ഞ ഷമി 57 റണ്‍സ് മാത്രം വഴങ്ങി 7 വിക്കറ്റാണ് വീഴ്ത്തത്. ലോകകപ്പില്‍ ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് ഷമിയുടേത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേടി താരവും ഷമിയാണ്. മൂന്നു തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്.

ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരുന്ന ഷമി, സെമിയടക്കം കളിച്ച ആറ് മത്സരങ്ങളില്‍നിന്നായി 23 വിക്കറ്റു നേടി വിക്കറ്റു വേട്ടക്കാരില്‍ ഒന്നാമനാവുകയും ചെയ്തു.