ഏകദിന ലോകകപ്പ് ഫൈനല്‍: 'അതെ, അത് നടക്കും..'; നിഗൂഢതയൊളിപ്പിച്ച് സ്മിത്തിന്റെ മറുപടി

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടം. ഞായറാഴ്ച നടക്കുന്ന ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദിയാകുന്നത്. ഇപ്പോഴിതാ ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ ഓസ്ട്രേലിയ എങ്ങനെ പരാജയപ്പെടുത്തുമെന്ന ചോദ്യത്തിന് സ്റ്റീവ് സ്മിത്ത് നല്‍കിയ മറുപടി ശ്രദ്ധ നേടിയിരിക്കുകയാണ്.

നല്ല ചോദ്യം! അവര്‍ ശരിക്കും നല്ല ക്രിക്കറ്റ് കളിക്കുന്നു. ഈ ലോകകപ്പില്‍ അവര്‍ ഒരു കളിയും തോറ്റട്ടില്ല. അവര്‍ നന്നായി കളിക്കുന്നു, 130,000 ആരാധകര്‍ക്ക് മുന്നിലാണ് അവര്‍ കളിക്കാന്‍ പോകുന്നത്. അതെ, അത് നടക്കും. ഒരു മികച്ച അന്തരീക്ഷമായിരിക്കും, ഞാന്‍ അതിനായി കാത്തിരിക്കുകയാണ്- സ്റ്റാര്‍ സ്പോര്‍ട്സ് അവതാരകനും മുന്‍ ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ചിന്റെ ചോദ്യത്തോട് പ്രതികരിച്ച് സ്മിത്ത് പറഞ്ഞു.

10 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ഫൈനല്‍ പോരിന് എത്തുന്നത്. എന്നാല്‍ ഓസ്ട്രേലിയക്ക് ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ 2-0 എന്ന മികച്ച റെക്കോഡാണുള്ളത്. 2003ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിയ്ക്ക് ഒരു പകരം വീട്ടലാണ് ഇന്ത്യ മനസില്‍ കാണുന്നത്.

അഞ്ചു തവണ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് കിരീടം വിജയിച്ചിട്ടുണ്ട്. 1987,1999, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു ഇത്. 1983, 2011 ലോകകപ്പ് എഡിഷനുകളിലാണ് ഇന്ത്യയുടെ വിജയം.

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നു വിക്കറ്റു വിജയവുമായാണ് ഓസ്‌ട്രേലിയ ഫൈനലുറപ്പിച്ചത്.