ഏകദിന ലോകകപ്പ് ഫൈനല്‍: ആ ടീമിനായി ആര്‍പ്പുവിളിക്കുന്ന ഒരു ഇംഗ്ലീഷുകാരന്‍ പോലുമുണ്ടാവില്ല: തുറന്നടിച്ച് ഗ്രെയിം സ്വാന്‍

സ്പിന്നിനെതിരെ ഓസ്ട്രേലിയന്‍ ടീം വ്യക്തമായ ദൗര്‍ബല്യം പ്രകടിപ്പിക്കുന്നതായി ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാന്‍. നവംബര്‍ 19-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തങ്ങളുടെ പോസിറ്റീവ് സമീപനം തുടര്‍ന്നാല്‍ കിരീടം ഉറപ്പാമെന്ന് സ്വാന്‍ പറഞ്ഞു.

നിങ്ങളൊരു ടീമിനോടു പരാജയപ്പെട്ടാല്‍ പിന്നീട് ഇതേ ടീമുമായി വീണ്ടും ഏറ്റുമുട്ടുമ്പോള്‍ നേരത്തേയുണ്ടായ തിരിച്ചടിയെപ്പറ്റി മനസ്സിലുണ്ടാവന്നത് സ്വാഭാവികമാണ്. ഈ ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം ഒരു ദൗര്‍ബല്യവും കാണിച്ചിട്ടില്ല. എന്നാല്‍ സ്പിന്നിനെതിരെ ഓസ്ട്രേലിയ വ്യക്തമായ ദൗര്‍ബല്യങ്ങള്‍ കാണിച്ചു.

‘അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പോലും ഓസീസില്‍ ആ ദൗര്‍ബല്യം കാണാനായി. കളിയില്‍ അവര്‍ അത്രമേല്‍ ആധിപത്യം പുലര്‍ത്തിയില്ല. 212 റണ്‍സ് മാത്രമാണ് ചേസ് ചെയ്തതെങ്കിലും അതു നേടാന്‍ ഓസ്ട്രേലിയ പാടുപെട്ടിരുന്നു.

സെമിഫൈനലില്‍ ചെയ്ത അതേ പോസിറ്റിവിറ്റിയിലും മാനസികാവസ്ഥയിലും ഇന്ത്യ ഫൈലിനെ സമീപിച്ചാല്‍, ഇപ്പോഴും മത്സരമില്ല, ഇന്ത്യ വിജയിക്കും. എന്നാല്‍ ഓസ്ട്രേലിയയെ ഒരിക്കലും എഴുതിത്തള്ളാന്‍ കഴിയാത്ത ടീമാണ്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ ഇന്ത്യയും ഓസ്ട്രേലിയയും തന്നെയാണ്. അവര്‍ ഫൈനലിലുമെത്തിയിരിക്കുന്നു. നമുക്കു ലഭിക്കാവുന്നതില്‍ ഏറ്റവും ഗ്രാന്റായിട്ടുള്ള ഫൈനല്‍ തന്നെയാണിത്.ഫൈനലില്‍ തീര്‍ച്ചയായിട്ടും എന്റെ പിന്തുണ ഇന്ത്യക്കു തന്നെയായിരിക്കും. ഈ മല്‍സരത്തില്‍ ഓസ്ട്രേലിയന്‍ ടീമിനായി ആര്‍പ്പുവിളിക്കുന്ന ഒരു ഇംഗ്ലീഷുകാരന്‍ പോലുമുണ്ടാവില്ല- സ്വാന്‍ പറഞ്ഞു.