ഏകദിന ലോകകപ്പില്‍: ബുംറയുടെ ആ വിക്കറ്റ്, 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിലാദ്യം!

ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് എടുത്ത ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് അപൂര്‍വനേട്ടം. 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ബോളര്‍ ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്നത്. ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര ചരിത്രം തിരുത്തിയത്.

മത്സരത്തില്‍ ബുംറ നേടിയ ഏക വിക്കറ്റും ഇതായിരുന്നു. അഞ്ചോവര്‍ എറിഞ്ഞ ബുംറ വെറും എട്ട് റണ്‍സ് മാത്രമാണ് വവങ്ങിയത്. ഈ ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ബുംറ അഞ്ചാം സ്ഥാനത്തുണ്ട്. ഏഴ് കളികളില്‍ 15 വിക്കറ്റാണ് ബുമ്രയുടെ നേട്ടം.

ഇന്നലെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ വെറും മൂന്ന് കളികളില്‍ 14 വിക്കറ്റുമായി മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദില്‍ഷന്‍ മധുഷങ്കയാണ് ഏഴ് കളികളില്‍ 18 വിക്കറ്റുമായി ഒന്നാം സ്ഥാനത്ത്.

ശ്രീലങ്കക്കെതിരായ വമ്പന്‍ ജയത്തോടെ ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി. 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.