ശാസ്ത്രിയുടെ തിരിച്ചുവരവ്, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

ഇന്ത്യന്‍ പരിശീലകനായി വീണ്ടും രവി ശാസ്ത്രി തിരഞ്ഞെടുക്കപ്പെട്ടതിന് തണുത്ത പ്രതികരണം. ശാസ്ത്രിയുടെ തിരഞ്ഞെടുപ്പ് ആരാധകര്‍ അത്ര ഊഷ്മളമായല്ല സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്രിയെ തിരഞ്ഞെടുക്കാന്‍ കാരണമായി കപില്‍ നേതൃത്വം നല്‍കുന്ന ഉപദേശക സമിതി നല്‍കിയ വിശദീകരണവും ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിലുളള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്.

നിലവിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തി എന്ന മുന്‍തൂക്കമാണ് ശാസ്ത്രിക്ക് തുണയായത് എന്നാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗം ഗെയ്ക്കവാദ് പറയുന്നത്. പുതിയ പരിശീലകന്‍ വരുമ്പോള്‍ അവര്‍ക്കും കളിക്കാര്‍ക്കും ഒന്നേയെന്ന് തുടങ്ങണമെന്നതും ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി വിലയിരുത്തി.

എന്നാല്‍, 2021 ലോക കപ്പ് വരെയാണ് ശാസ്ത്രിയെ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഇന്ത്യ വേദിയാവുന്ന ട്വന്റി20 ലോക കപ്പ് വരെ. 2023 ലോക കപ്പ് വരുമ്പോള്‍ 2021-ല്‍ പുതിയ പരിശീലകനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അപ്പോള്‍ “”തുടക്കം”” പ്രശ്നമാവില്ലേ എന്ന ചോദ്യം ഉയരുന്നു.

ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം ഉള്‍പ്പെടെയുള്ള റെക്കോഡുകള്‍ ശാസ്ത്രിക്ക് തുണയായി. ശാസ്ത്രി പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷം 21 ടെസ്റ്റ് കളിച്ചതില്‍ 13 എണ്ണത്തില്‍ ഇന്ത്യ ജയം പിടിച്ചു. ട്വന്റി20യില്‍ 36 കളിയില്‍ നിന്ന് ഇന്ത്യ 25 ജയവും ശാസ്ത്രിക്ക് കീഴില്‍ നേടി. ഏകദിനത്തിലാവട്ടെ 60 കളിയില്‍ നിന്ന് 43 വിജയങ്ങളിലേക്കാണ് ശാസ്ത്രി ഇന്ത്യയെ എത്തിച്ചത്.

പരിശീലനത്തില്‍ ശാസ്ത്രിയേക്കാള്‍ അനുഭവസമ്പത്തുളള രണ്ട് പേരാണ് പിന്നിലായത്. ഹെസനും മൂഡിയുമാണത്. ശ്രീലങ്കയെ 2007 ലോക കപ്പ് ഫൈനലിലേക്ക് എത്തിച്ചത് മൂഡിയായിരുന്നു. 14 വര്‍ഷത്തെ പരിശീലന പരിചയം ഈ മുന്‍ ഓസീസ് താരത്തിനുണ്ട്. ന്യൂസിലാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ കാലം പരിശിലിപ്പിച്ച കോച്ചാണ് ഹസ്സന്‍. ആദ്യമായി കീവിസിനെ ലോക കപ്പ് ഫൈനലിലേക്ക് എത്തിച്ചതും ഹസ്സനാണ്.

Read more

കോച്ചിനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ മാര്‍ക്ക് നല്‍കിയതിനെ കുറിച്ച് ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗമായ കപില്‍ ദേവ് പറയുന്നത് ഇങ്ങനെയാണ്, “”ഓരോരുത്തര്‍ക്കും എത്ര മാര്‍ക്കാണ് നല്‍കിയത് എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞില്ല. അഭിമുഖം കഴിഞ്ഞതിന് ശേഷം മാര്‍ക്ക് കണക്കു കൂട്ടിയപ്പോള്‍ ശാസ്ത്രിയും, ഹെസനും, മൂഡിയും നേരിയ അകലത്തിലാണ് നിന്നിരുന്നത്. അത് ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്നും”” കപില്‍ ദേവ് പറഞ്ഞു.