സ്മിത്തിനെ പുറത്താകാനാകുക ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് മാത്രമെന്ന് ഇംഗ്ലീഷ് പേസര്‍

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ കഴിയുക ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് മാത്രമെന്ന് മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ ഡാരണ്‍ ഗഫ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ഭുംറയെയാണ് ഗഫ് സ്മിത്തിനെ പുറത്താക്കാന്‍ കഴിയുന്ന ഏക ബൗളറായി തിരഞ്ഞെടുത്തത്.

സ്മിത്തിനെ പുറത്താക്കാന്‍ കഴിയുന്ന ബൗളര്‍ ആരായിരിക്കുമെന്ന ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ പോളിന് മറുപടി നല്‍കിയിരിക്കുകയാണ് ഡാരന്‍ ഗഫ്. ഇംഗ്ലണ്ടിന്റെ ജിമ്മി ആന്‍ഡേഴ്‌സണ്‍, ഇന്ത്യയുടെ ജസ്പ്രീത് ഭുംറ, കാഗിസോ റബാദ, മോണി മോര്‍ക്കല്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ, യാസിര്‍ ഷാ, രംഗണ ഹെറാത്ത് എന്നിവരുടെ ചിത്രങ്ങള്‍ നല്‍കിയാണ് ക്രിക്ക് ഇന്‍ഫോ ആരാധകരോട് സ്മിത്തിനെ പുറത്താക്കാന്‍ കഴിയുന്ന ബൗളര്‍ ആരാണെന്ന് ചോദിച്ചത്.

ഇതിനുള്ള മറുപടിയിലാണ് ഗഫ് ജസ്പ്രീത് ഭുംറയുടെ പേര് തിരഞ്ഞെടുത്തത്. 100 ശതമാനം സ്മിത്തിനെ പുറത്താക്കാന്‍ കഴിയുന്ന ഒരേയൊരു ബൗളര്‍ ഭുംറയാണെന്ന് ഗഫ് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12 ടെസ്റ്റുകളില്‍ കളിച്ച ഭുംറ ഒരു ഹാട്രിക്ക് അടക്കം 62 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഭുംറ തിളങ്ങിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിലായതിനാല്‍ ടെസ്റ്റില്‍ ഭുംറയ്‌ക്കെതിരെ ഇതുവരെ സ്മിത്ത് കളിച്ചിട്ടില്ല.

അതെസമയം ആഷസില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മൂന്ന് ടെസ്റ്റിലും സെഞ്ചുറി നേടിയ സ്മിത്ത് ആഷസില്‍ ഇതുവരെ 500 ലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത് കഴിഞ്ഞു. പരിക്കേറ്റ് മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിച്ചിരുന്നില്ല.