താരങ്ങളായി ധോണിയും രഹാനെയും, ആദ്യ മത്സരം തൂക്കി ശ്രേയസും പിള്ളേരും

ഐപിഎല്‍ 15ാം സീസണിലെ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിനാണ് ശ്രേയസ് അയ്യരുടെ കെകെആര്‍ പരാജയപ്പെടുത്തിയത്. സീനിയര്‍ താരം അജിങ്ക്യ രഹാനെയാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍.

34 ബോള്‍ നേരിട്ട രഹാനെ അറ് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 44 റണ്‍സെടുത്തു. വെങ്കടേഷ് അയ്യര്‍ 16, ശ്രേയസ് അയ്യര്‍ 20*, നിതീഷ് റാണ 21, സാം ബില്ലിങ്‌സ് 25,  ഷെല്‍ഡണ്‍ ജാക്‌സണ്‍ 3* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ചെന്നൈയ്ക്കായി ഡെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചെല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റ് നേടി. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ബ്രാവോ ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള ലസിത് മലിംഗയ്ക്ക് ഒപ്പമെത്തി (170).

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 131 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ എംഎസ് ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.

38 ബോള്‍ നേരിട്ട ധോണി ഒരു സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടില്‍ 50 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നായകന്‍ രവീന്ദ്ര ജഡേജ 26* റണ്‍സെടുത്തു. റുതുരാജ് ഗെയ്ക്വാദ് 0, ഡെവന്‍ കോണ്‍വേ 3, റോബിന്‍ ഉത്തപ്പ 28, അമ്പാട്ടി റായുഡു 15, ശിവം ദുബെ 3, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

കെകെആറിനായി ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴത്തി.