ട്വന്റി20 യിലെ ആദ്യ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം ; നിക്കോളാസ് പൂരന്റെ അര്‍ദ്ധശതകം പാഴായി

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരത്തില്‍ നായകന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യയ്ക്ക് ജയം. വെസ്റ്റിന്‍ഡീസ താരം നിക്കോളാസ് പൂരന്റെ തകര്‍പ്പന്‍ അര്‍ദ്ധശതകം പാഴായപ്പോള്‍ യുവതാരങ്ങളായ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും വെങ്കിടേഷ് അയ്യരും ഇന്ത്യന്‍ വിജയത്തില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തി. ഒരു മികച്ച ഇന്നിംഗ്‌സ് കാത്തിരുന്ന ആരാധകരെ മുന്‍ നായകന്‍ വിരാട് കോഹ്ലി ഇത്തവണയും നിരാശപ്പെടുത്തി.

ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിനായി അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുത്തു. ലക്ഷ്യം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നായകന്‍ രോഹിത് ശര്‍മ്മ 40 റണ്‍സ് എടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 35 റണ്‍സും സൂര്യകുമാര്‍ യാദവ് 34 റണ്‍സും എടുത്തു. വാലറ്റത്ത് വെങ്കിടേഷ് അയ്യര്‍ 24 റണ്‍സുമായി സൂര്യകുമാര്‍ യാദവിനൊപ്പം നിന്നു.

മൂന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് മികവ് കാട്ടാനായില്ല. 72 റണ്‍സ് എടുത്താല്‍ ടി20 യിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാന്‍ അവസരം തൊട്ടു മുമ്പില്‍ നില്‍ക്കേ കോഹ്ലി 17 റണ്‍സിന് പുറത്താകുകയായിരുന്നു. അലന്റെ പന്തില്‍ സ്‌ട്രെയിറ്റ് ഡ്രൈവിന് ശ്രമിച്ച് ലോംഗ് ഓഫില്‍ പൊള്ളാര്‍ഡിന്റെ കയ്യിലെത്തി.

13 പന്തില്‍ ഒരു ബൗണ്ടറി മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ കത്തിക്കയറി. 19 പന്തുകളില്‍ നാലു ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമായി 40 റണ്‍സായിരുന്നു സംഭാവന. ഇന്ത്യന്‍ നായകനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷനായിരുന്നു. താരത്തിന് മികവ് കാട്ടാനുമായി. കരുതലോടെ ബാറ്റ് വീശീയ താരം 42 പന്തുകളില്‍ 35 റണ്‍സ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 64 റണ്‍സിന് ശേഷമാണ് പിരിഞ്ഞത്.

ചേസിന്റെ പന്തില്‍ മാക്‌സിമത്തിന് ശ്രമിച്ച രോഹിത് മിഡ്‌വിക്കറ്റില്‍ ബൗണ്ടറി ലൈന് അരികില്‍ ഓഡീന്‍ സ്മിത്തിന്റെ കയ്യില്‍ കുരുങ്ങിയപ്പോള്‍ ചേസിന്റെ പന്തില്‍ തന്നെ അലന്റെ കയ്യിലെത്തുകയായിരുന്നു ഇഷാന്‍ കിഷന്‍. യുവതാരം ഋഷഭ് പന്തിനും മികവ് കാട്ടാനായില്ല. കോട്ട്‌റീലിന്റ പന്തില്‍ ഫ്‌ളിക്കിന് പോയ പന്ത് ഷോര്‍ട്ട് ഫൈന്‍ ലഗില്‍ സ്മിത്തിന്റെ കയ്യിലും എത്തി. സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ മെഗാലേലത്തില്‍ പിടിച്ചെടുത്ത നിക്കോളാസ് പൂരന്റെയും മുംബൈ ഇന്ത്യന്‍സിന്റെ കീറന്‍ പൊള്ളോര്‍ഡിന്റെയും തകര്‍പ്പന്‍ വെടിക്കെട്ടാണ് വെസ്റ്റിന്‍ഡീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

Read more

ഇന്ത്യന്‍ ബൗളര്‍മാരെ തെല്ലും കൂസാതെ തകര്‍പ്പനടി പുറത്തെടുത്ത വെസ്റ്റിന്‍ഡീസ് യുവതാരം നിക്കോളാസ് പൂരന് ആദ്യ ട്വന്റി20 മത്സരത്തില്‍ 61 റണ്‍സാണ് അടിച്ചു കൂട്ടിയത്. 43 പന്തുകള്‍ നേരിട്ട താരം നാലു ബൗണ്ടറിയും അഞ്ചു സിക്സറുകളും പറത്തി. വാലറ്റത്ത് നായകന്‍ കീറന്‍ പൊള്ളോര്‍ഡിനൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ് പൂരന്‍. വാലറ്റത്ത് വെടിക്കെട്ട് തീര്‍ത്ത നായകന്‍ പൊള്ളോര്‍ഡ് 19 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്ററും പറത്തി 24 റണ്‍സ് എടുത്ത പുറത്താകാതെ നിന്നു.