ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വിജയ തുടക്കമാണ് ലഭിച്ചത്. യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 29 റൺസിനാണ് വിജയിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യ 162 റൺസ് എന്ന ഭേദപ്പെട്ട നിലയിലെത്തി. തുടർന്ന് മികച്ച പ്രകടനവുമായി ബോളർമാരും കളത്തിലിറങ്ങിയതോടെ ആദ്യ വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു.
അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ ബാറ്റിങിനിറങ്ങിയപ്പോൾ അപൂര്‍വ റെക്കോർഡാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ടി20 ചരിത്രത്തിൽ ആദ്യമായി ബാറ്റിംഗ് ഓര്‍ഡറിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം കൈയന്‍ ബാറ്റര്‍മാരിറങ്ങിയതാണ് അപൂര്‍വ റെക്കോര്‍ഡിന് കാരണമായത്. അഭിഷേക്, ഇഷാൻ, തിലക്ക് എന്നിവരായിരുന്നു ആദ്യ മൂന്നു ഇടം കൈയൻ ബാറ്റ്‌സ്മാൻമാർ.
Read more
ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. 49 പന്തിൽ 10 ഫോറും 4 സിക്‌സും അടക്കം 84* റൺസാണ് താരം അടിച്ചെടുത്തത്. ഓപണിംഗിൽ ഇറങ്ങിയ ഇഷാൻ കിഷൻ 20 റൺസും, തിലക്ക് വർമ്മ 25 റൺസും നേടിയത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം എന്ന് പറയാൻ സാധിക്കുന്നത്. ബോളിങ്ങിൽ മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകളും, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റുകളും, വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.







