ചറപറ സിക്‌സുമായി ദുബെ, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 48 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 9.4 ഓവറിലായിരുന്നു ഇന്ത്യ രണ്ടാം ദിവസം കളി പൂര്‍ത്തിയാക്കിയത്.

അഞ്ച് റണ്‍സ് എടുത്ത ഭരത്ത് മടങ്ങിയതിന് പിന്നാലെ ക്രീസിലേക്കെത്തിയ ശിവം ദുബെ ആദ്യ രണ്ട് പന്തില്‍ നിന്നും രണ്ട് സിക്സ് പറത്തി ഇന്ത്യയുടെ ജയം വേഗത്തിലാക്കി അനൗദ്യോഗിക ജയത്തിന്റെ ആവേശം കൂട്ടി. അഞ്ച് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, ആറ് റണ്‍സെടുത്ത ഏആര്‍ ബവാന്‍, അഞ്ച് റണ്‍സെടുത്ത ഭരത് എന്നിവരാണ് പുറത്തായത്. ബുല്‍ 20-ഉം ദുബെ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 186 റണ്‍സിന് ചുരുട്ടിക്കെട്ടി ബൗളര്‍മാരാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. രണ്ട് ഇന്നിംഗ്സിലുമായി ഷര്‍ദുല്‍ താക്കൂറും, ഷഹ്ബാസ് നദീമും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി.

നാലാം ദിനം കളിക്കിറങ്ങുമ്പോള്‍ ഒരു വിക്കറ്റ് മാത്രം കയ്യിലുള്ള ദക്ഷിണാഫ്രിക്ക എയ്ക്ക് 40 റണ്‍സ് മാത്രമായിരുന്നു ലീഡ്. നാലാം ഓവറില്‍ തന്നെ ആ ഒരു വിക്കറ്റ് ഷര്‍ദുല്‍ വീഴ്ത്തിയതോടെ ഇന്ത്യ ടെസ്റ്റ് ജയം ഉറപ്പിച്ചു. എന്നാല്‍, ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കുറച്ചൊന്ന് വിറപ്പിച്ചാണ് എന്‍ഗിഡി തോല്‍വി സമ്മതിച്ചത്.

48 റണ്‍സിന്റെ ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ എയെ മുന്‍ നിര ബാറ്റ്സ്മാന്മാര്‍ നിരാശരാക്കി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിക്കടുത്ത് എത്തിയ ശുബ്മാന്‍ ഗില്‍ അഞ്ച് റണ്‍സ് എടുത്ത് മടങ്ങി. എന്‍ഗിഡിയാണ് ഗില്ലിനെ വീഴ്ത്തിയത്. പിന്നാലെ എ ആര്‍ ഭവാനേയും, ഭരത്തിനേയും കൂടി സൗത്ത് ആഫ്രിക്ക എ മടക്കി. എങ്കിലും ചെറിയ വിജയലക്ഷ്യം എന്നത് അവിടെ ഇന്ത്യയുടെ രക്ഷയ്ക്കെത്തി.

ഗില്ലിന്റെ 90 റണ്‍സ് ബലത്തിലാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ എ ലീഡ് പിടിച്ചത്. 164 റണ്‍സിന് സൗത്ത് ആഫ്രിക്ക എയെ പുറത്താക്കിയ ഇന്ത്യ എയും ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും ഗില്ലിന്റേയും, 61 റണ്‍സ് എടുത്ത സക്സേനയുടേയും മികവ് ഇന്ത്യന്‍ സ്‌കോര്‍ 303 കടത്തി.