ഈ പ്രവണത തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മുന്‍നിര താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജയ് ഷാ

കേന്ദ്ര കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കളിക്കാര്‍ക്ക് കത്തെഴുതി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര റെഡ്-ബോള്‍ ടൂര്‍ണമെന്റുകള്‍ തിരഞ്ഞെടുക്കാനുള്ള നിര്‍ണായക അളവുകോലായി തുടരുമെന്നും അവ ഒഴിവാക്കുന്ന കളിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രഞ്ജി ട്രോഫിയേക്കാള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) മുന്‍ഗണന നല്‍കുന്ന നിരവധി താരങ്ങളുള്ള പശ്ചാത്തലത്തിലാണ് ഈ കത്ത് വരുന്നത്.

അടുത്തിടെ ഉയര്‍ന്നുവരാന്‍ തുടങ്ങിയ ഒരു പ്രവണതയുണ്ട്, അത് ആശങ്കയ്ക്ക് കാരണമാകുന്നു. ചില കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ ഐപിഎല്ലിന് മുന്‍ഗണന നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് പ്രതീക്ഷിക്കാത്ത ഒരു മാറ്റമാണ്. ആഭ്യന്തര ക്രിക്കറ്റ് എന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറയാണ്.

കായികരംഗത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടില്‍ അതിനെ ഒരിക്കലും വിലകുറച്ച് കണ്ടിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് തുടക്കം മുതല്‍ തന്നെ വ്യക്തമാണ്: ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ ക്രിക്കറ്റ് കളിക്കാരനും ആഭ്യന്തര ക്രിക്കറ്റില്‍ സ്വയം തെളിയിക്കണം.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക മാനദണ്ഡമായി തുടരും. ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.