ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സസ്പെന്‍ഷന്‍ ഐസിസി പിന്‍വലിച്ചു

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സസ്പെന്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിന്‍വലിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഐസിസി ശ്രീലങ്കന്‍ ടീമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലോകകപ്പിലെ മോശം ഫലത്തെ തുടര്‍ന്ന് കായിക മന്ത്രാലയം ദേശീയ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ഐസിസി ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

വിലക്ക് വന്നതിനാല്‍ ശ്രീലങ്കയ്ക്ക് അണ്ടര്‍ 19 പുരുഷ ലോകകപ്പിന്റെ ആതിഥേയാവകാശം നഷ്ടമായിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ് ആ ലോകകപ്പ് നടക്കുന്നത്.

വിലക്കിലായിരുന്നു എങ്കിലും മറ്റു രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന മത്സരങ്ങള്‍ ശ്രീലങ്ക കളിക്കുന്നുണ്ടായിരുന്നു. ഇനി ഐസിസി ഇവന്റുകളിലും ശ്രീലങ്കയ്ക്ക് കളിക്കാന്‍ ആകും.