'ഞാനൊന്നിലും ഒപ്പിട്ടിട്ടില്ല', ആരാധകര്‍ക്ക് നേരെ ദ്രാവിഡിന്റെ ഗൂഗ്ലി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമുള്ള പരിശീലന കരാര്‍ ബിസിസിഐ നീട്ടിയതില്‍ താന്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് രാഹുല്‍ ദ്രാവിഡ്. നവംബര്‍ 29 ബുധനാഴ്ചയാണ് ബിസിസിഐ മുഖ്യ പരിശീലകന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടിയതായി പ്രഖ്യാപിച്ചത്. ടീമിന്റെ മുഖ്യ പരിശീലകനായി തുടരാനുള്ള ദ്രാവിഡിന്റെ വാഗ്ദാനത്തില്‍ പ്രസിഡന്റ് റോജര്‍ ബിന്നി സന്തോഷം പ്രകടിപ്പിച്ചിരുന്നു.

എന്നിരുന്നാലും, ഒരു ദിവസത്തിന് ശേഷം, വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമുള്ള ഇന്ത്യയുടെ ടീമുകളെ തിരഞ്ഞെടുക്കുന്നതിന് ബിസിസിഐ ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, സെക്രട്ടറി ജയ് ഷാ എന്നിവരുമായുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ ദ്രാവിഡ് ഡല്‍ഹിയില്‍ എത്തിയിരുന്നു.

മീറ്റിംഗിന് ശേഷം മാധ്യമങ്ങള്‍ ദ്രാവിഡിനോട് കരാര്‍ നീട്ടുന്നതിനെക്കുറിച്ചും എത്രകാലം ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നുവെന്നും ചോദിച്ചു. കരാര്‍ നീട്ടിയതിലുള്ള ഒരു ഔദ്യോഗിക രേഖയിലും താന്‍ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് ദ്രാവിഡ് പ്രതികരിച്ചു.

ഔദ്യോഗികമായി ഒന്നും പുറത്തായിട്ടില്ല. ഞാന്‍ ഇതുവരെ ഒന്നും ഒപ്പിട്ടിട്ടില്ല, അതിനാല്‍ എനിക്ക് പേപ്പറുകള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യും- ദ്രാവിഡ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ സമാപിച്ച ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ദ്രാവിഡിന്റെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് ദ്രാവിഡുമായി ചര്‍ച്ച നടത്തുകയും കാലാവധി തുടരാന്‍ ഏകകണ്ഠമായി സമ്മതിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.