ഹാര്‍ദ്ദിക്ക് ഇനി ഐ.പി.എല്ലില്‍ മാത്രം, കിട്ടിയിരിക്കുന്നത് മുട്ടന്‍പണി

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി വെങ്കടേഷ് അയ്യര്‍. വിന്‍ഡീസിനെതിരായ പരമ്പരയിലെ താരത്തിന്റെ പ്രകടനം ഹാര്‍ദ്ദിക്കിനെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഹാര്‍ദ്ദിക്കിന് പകരക്കാരനെ ഇന്ത്യ കണ്ടെത്തി കഴിഞ്ഞു എന്നു തന്നെ പറയാം. ഇനി വെങ്കടേഷിനെയും കൂടെ നിര്‍ത്തിയാകും ടി20 ലോക കപ്പിനുള്ള ഇന്ത്യയുടെ ഒരുക്കമെന്ന് വ്യക്തം.

വിന്‍ഡീസിനെതിരെ 92 റണ്‍സാണ് വെങ്കടേഷ് മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത്. ഭയരഹിതമായി ബാറ്റ് ചെയ്യുന്നു എന്നതാണ് വെങ്കിയെ ശ്രദ്ധേയനാക്കുന്നത്. ആദ്യ മത്സരത്തില്‍ 13 പന്ത് നേരിട്ട് 24 റണ്‍സുമായി പുറത്താവാതെ നിന്ന താരം രണ്ടാം മത്സരത്തില്‍ 18 പന്തില്‍ 33 റണ്‍സ് നേടി. മൂന്നാം മത്സരത്തില്‍ 19 പന്തില്‍ പുറത്താവാതെ 35 റണ്‍സും അടിച്ചെടുത്തു.

ബാറ്റിംഗിന് പുറമേ ഒന്നോ രണ്ടോ ഓവറുകള്‍ എറിയാനും താന്‍ പ്രാപ്തനാണെന്ന് വെങ്കിടേഷ് തെളിയിച്ചു കഴിഞ്ഞു. ഈ മാസം 24ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും വെങ്കടേഷ് ഇതേ പ്രകടനം തുടര്‍ന്നാല്‍ ഹര്‍ദിക്കിനത് അത് കൂടുതല്‍ തിരിച്ചടിയാകും.

പരിക്കിനെ തുടര്‍ന്ന് പഴയ ഫോമിലേക്ക് തിരിച്ചെത്താനാകാതെ പ്രയാസപ്പെടുകയാണ് ഹാര്‍ദ്ദിക്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് തിരിച്ചുവരാന്‍ ബിസിസിഐ മുന്നോട്ടുവെച്ച നിര്‍ദ്ദേസം താരം നിരാകരിക്കുകയും ചെയ്തു. നിലവില്‍ ഐപിഎല്ലിനായുള്ള തയാറെടുപ്പിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ കൂടിയായ ഹാര്‍ദ്ദിക്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഐപിഎല്ലില്‍ തന്നെ ഒതുങ്ങാനാവും താരത്തിന്റെ വിധി.