ഗംഭീറിന്റെ സ്വഭാവം വെച്ച് കോഹ്‌ലിയെ വെറുതെ വിടില്ല; താരത്തിന്റെ വൈരാഗ്യത്തെക്കുറിച്ച് ഗ്രെം സ്വാന്‍

ഐപിഎലില്‍ ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ലഖ്നൗ സൂപ്പര്‍ ജയന്റസും തമ്മിലുള്ള മത്സരം ഏറെ സംഭവബഹുലമായിരുന്നു. മത്സരത്തിന് ശേഷം ആര്‍സിബി നായകന്‍ വിരാട് കോഹ്ലിയും ലഖ്നൗ ടീം മെന്റര്‍ ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ വാക്കേറ്റവും എല്ലാം ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു.

പേസര്‍ നവീന്‍ ഉള്‍ ഹഖാണ് വഴക്കുകള്‍ക്ക് തുടക്കമിട്ടത്, ഗംഭീര്‍ വിഷയത്തില്‍ ഇടപെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രെം സ്വാന്‍ ഗംഭീറിന്റെ വൈരാഗ്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഗൗതം ഗംഭീറിന്റെ സ്വഭാവം വെച്ച് വിരാട് കോഹ്ലിക്കെതിരായ പോരാട്ടത്തില്‍ നിന്ന് അദ്ദേഹം ഒരിക്കലും പിന്നോട്ട് പോകില്ലെന്നാണ് തനിക്ക് തോന്നുന്നുതെന്ന് സ്വാന്‍ പറഞ്ഞു.

ഗൗതം ഒരിക്കലും വിരാടുമായുള്ള പോരാട്ടത്തില്‍നിന്ന് പിന്നോട്ട് പോകില്ല. അത് മൈതാനത്തിന് പുറത്തേക്ക് പോകുകയും അസഭ്യം പറയുകയും ചെയ്താല്‍ അത് തെറ്റാണ്. ഗെയിമിന് ശേഷം ഹാന്‍ഡ്ഷേക്ക് ഉള്ളിടത്തോളം കാലം സ്‌ക്രീനില്‍ മോശം ഇമേജ് സൃഷ്ടിക്കാത്തിടത്തോളം ഞാന്‍ അവരുടെ അഭിനിവേശത്തിന് ഒപ്പമാണ്- സ്വാന്‍ പറഞ്ഞു.

വിരാട് കോഹ്ലി ‘വിരാട് കോഹ്ലി’ ആകാനുള്ള ഒരു കാരണം അയാള്‍ക്ക് ക്രിക്കറ്റിനോട് അതിയായ അഭിനിവേശമുണ്ട് എന്നതാണ്. കളിക്കുമ്പോള്‍ അവന്‍ നിങ്ങളുടെ മുഖത്ത് നോക്കുകയും കളിക്കാരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ചിലര്‍ക്ക് അവന്‍ അതിരുകടന്നതായി തോന്നിയേക്കാം. അവര്‍ വലിയ വ്യക്തിത്വങ്ങളാണ്, ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്- സ്വാന്‍ കൂട്ടിച്ചേര്‍ത്തു.