ഇപ്പോൾ പരാജയപ്പെട്ടത് മറക്കുന്നു, ഫൈനലിൽ ഇന്ത്യയെ കിട്ടുമ്പോൾ തോൽപ്പിച്ച് പ്രതികാരം ചെയ്യും: മിക്കി ആർതർ

ശനിയാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് പാകിസ്താനെ തകർത്തെറിഞ്ഞ് തങ്ങളുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് നടത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ മികച്ച തുടക്കമാണ് കിട്ടിയത്. ഒരു ഘട്ടത്തിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ബോർഡിൽ ഒരു വലിയ ടോട്ടൽ പോസ്റ്റുചെയ്യുമെന്ന് തോന്നി.

155/3 എന്ന നിലയിൽ നിന്ന് 42.5 ഓവറിൽ 191 എന്ന നരകത്തിലേക്ക് പാകിസ്ഥാൻ വീണു. ഓപ്പണറുമാർ രണ്ടുപേരും മടങ്ങിയ ശേഷം ക്രീസിൽ ഒന്നിച്ചത് പാകിസ്താന്റെ ഏറ്റവും വിശ്വസ്ത ബാറ്ററുമാരായ ബാബർ- റിസ്‌വാൻ സഖ്യം പാകിസ്താനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റുക ആയിരുന്നു. തുടക്കത്തിൽ മന്ദഗതിയിൽ കളിച്ച ഇരുവരും ട്രാക്ക് മാറ്റി തുടങ്ങിയതോടെ ഇന്ത്യൻ ഫീൽഡറുമാർക്ക് പിടിപ്പത് പണിയായി. ആദ്യ വിക്കറ്റ് വീഴ്ത്തിയിട്ടും സിറാജ് രണ്ടാം സ്പെല്ലിലും പ്രഹരം ഏറ്റുവാങ്ങുന്നത് തുടർന്നു.

ആ സമയത്ത് അദ്ദേഹത്തെ പിൻവലിക്കാതെ താരത്തിന്റെ കഴിവിൽ വിശ്വസിച്ച് ഓവറുകൾ നൽകുന്നത് തുടർന്നു. ലോട്ടറി അടിച്ച സന്തോഷത്തിൽ സിറാജിനെ ബാബർ ആക്രമിക്കാനും തുടങ്ങി. അർദ്ധ സെഞ്ച്വറി നേടി നിൽക്കുക ആയിരുന്ന ബാബറിനെതിരെ സിറാജ് ബുദ്ധിമുട്ടുമ്പോൾ ആരാധകരും രോഹിത്തിന്റെ തീരുമാനത്തെ പുച്ഛിച്ചു. എന്നാൽ നായകന്റെ വിശ്വാസം കാത്ത് സിറാജ് ബാബറിന്റെ കുറ്റിതെറിപ്പിച്ച് അദ്ദേഹത്തെ മടക്കുന്നു.

അപ്പോഴും പാകിസ്താൻ വലിയ അപകടം മണത്തിരുന്നില്ല. പിന്നെ ഒരു ചടങ്ങ് പോലെ എല്ലാം തീരുക ആയിരുന്നു. കുൽദീപും ബുംറയും ഒരുക്കിയ കെണിയെ കൂടുതൽ ശക്തിപ്പെടുത്തി ഹാർദിക്കും ജഡേജയും കൂടി ചേർന്നപ്പോൾ കുരുക്ക് മുറുകി പാകിസ്താന് തകർന്നു. ഇന്ത്യൻ ബാറ്റിംഗിൽ രോഹിതിന്റെ സെഞ്ചുറിക്ക് തുല്യമായ ഇന്നിംഗ്സ് കൂടി ആയതോടെ ഇന്ത്യൻ ജയം പെട്ടെന്ന് തന്നെ വന്നു.

മത്സരശേഷം സംസാരിച്ച പാകിസ്താന് ഡയറക്ടർ മിക്കി ആർതർ പറഞ്ഞത് ഇങ്ങനെയാണ്. “ഈ ഇന്ത്യൻ ടീം വളരെ മികച്ച കൂട്ടമാണ്. രാഹുലും (ദ്രാവിഡ്) രോഹിതും (ശർമ്മ) അവരെ നന്നായി നയിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് എല്ലാ അടിസ്ഥാനങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ഫൈനലിൽ അവരെ വീണ്ടും കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിക്കുന്നു, ”ആർതർ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

എന്തായലും മിക്കിയുടെ ഈ അമിത ആത്മവിശ്വാസത്തിനും നല്ല രീതിയിൽ ട്രോളുകൾ കിട്ടുന്നുണ്ട്. ഒക്‌ടോബർ 20ന് (വെള്ളി) അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ അടുത്ത മത്സരത്തിനായി ബംഗളൂരുവിലേക്ക് പോകുമ്പോൾ തോൽവിയിൽ നിന്ന് കരകയറാൻ പാക്കിസ്ഥാന് ധാരാളം സമയമുണ്ട്.