നിറകണ്ണുകളോടെ അവസാന മത്സരത്തിനിറങ്ങി ടെയ്‌ലര്‍; മടക്കം ലോകം കീഴടക്കി

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിച്ച താരങ്ങളില്‍ ഒരാളായ ഇതിഹാസതാരം റോസ് ടെയ്ലര്‍ അന്തര്‍ഷ്ട ക്രിക്കറ്റിലെ തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞു. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ലെഗ് സൈഡിലേക്ക് ഇത്രെയും മനോഹരമായി കളിക്കുന്ന താരമില്ലെന്നാണ് വിലയിരുത്തല്‍. നെതര്‍ലാന്‍ഡ്‌സ് ടീമിനെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച താരം അവസാന മത്സരത്തിനായി സെഡോണ്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇറങ്ങി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവി ടീം 338 റണ്‍സാണ് നേടിയത്. മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും (106) വില്‍ യൗങിന്റെയും (120) തകര്‍പ്പന്‍ സെഞ്ച്വറി മികവിലായിരുന്നു ടീമിന്റെ കുതിപ്പ്. അവസാന മത്സരത്തില്‍ 16 ബോളില്‍ ഒരു ഫോറിന്റെ അകമ്പടില്‍ 14 റണ്‍സാണ് ടെയ്ലര്‍ നേടിയത്. മത്സരത്തിന് തൊട്ടുമുമ്പ് കുടുംബവുമായി ഗ്രൗണ്ടില്‍ ഇറങ്ങിയ താരം നിറകണ്ണുകളോടെയാണ് നിന്നത്. താരത്തെ കൈയടികളോടെ നെതര്‍ലാന്‍ഡ്‌സ് ടീം വരവേറ്റത്.

37കാരനായ റോസ് ടെയ്ലര്‍ 112 ടെസ്റ്റിലും 235 ഏകദിനങ്ങളിലും 102 ട്വന്റി 20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറര്‍ ആണ് റോസ് ടെയ്ലര്‍. ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7683 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ 21 ശതകങ്ങള്‍ ഉള്‍പ്പടെ 8561 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ധ സെഞ്ചുറികളോടെ 1909 റണ്‍സും പേരിലാക്കി. എതിര്‍ ബൗളറുമാര്‍ക്ക് പേടിയുണര്‍ത്തുന്ന ആക്രമണ ശൈലിയിലുള്ള ബാറ്റിംഗ് ആയിരുന്നു താരത്തിന്റെ കരുത്ത്. എന്തായാലും പുതിയ ഒരു റോളില്‍ താരം ക്രിക്കറ്റില്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ പറയുന്നു.